യുഎഇ: യുഎഇയില്‍ മൂന്ന് പേർക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി. ഇരിടവേളയ്ക്ക് ശേഷം വീണ്ടും രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ മുന്‍കരുതലില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം ഓർമ്മിപ്പിച്ചു.
രോഗലക്ഷണങ്ങളുളളവർ ഉടന്‍ ചികിത്സ തേടണം. നേരത്തെ രോഗം സ്ഥിരീകരിച്ച മൃഗങ്ങളില്‍ നിന്ന് അകലം പാലിക്കണം. ആള്‍ക്കൂട്ടങ്ങളില്‍ നില്‍ക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും പ്രതിരോധ-മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി.
യുഎഇയില്‍ മങ്കിപോക്സ് ആദ്യമായി റിപ്പോർട്ട് ചെയ്തത് മെയ് 24 നാണ്.പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നുമെത്തിയ 29 വയസുളള യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയിരുന്നു. രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ രോഗികള്‍ക്കും അടുത്ത് സമ്പർക്കം പുലർത്തിയവർക്കുമുളള ആരോഗ്യ-പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങളും മന്ത്രാലയം നല്‍കിയിരുന്നു.
ഒറ്റപ്പെട്ട കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം അറിയിച്ചു.