ദുബായ്: യാത്രയ്ക്കിടെ മറ്റുളളവർക്ക് സഹായമെന്ന രീതിയില്‍ അവരുടെ ബാഗേജ് ഏറ്റെടുക്കുന്നവർക്ക് മുന്നറിയിപ്പ് നല്‍കി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. ഇത്തരത്തില്‍ ഏറ്റെടുക്കുന്ന ബാഗുകളില്‍ ഉളള സാധനങ്ങളുടെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കുന്നവർക്കുണ്ടായിരിക്കുമെന്നാണ് ഓർമ്മപ്പെടുത്തല്‍.
ബാഗില്‍ നിരോധിത വസ്തുക്കളുണ്ടെങ്കില്‍ നിയമകുരുക്കില്‍ പെട്ടേക്കാം. യാത്ര തടസ്സപ്പെടും. ഇത്തരം കുഴപ്പങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുവേണം ബാഗേജ് ഏറ്റെടുക്കാനെന്നും അധികൃതർ ഓർമ്മപ്പെടുത്തി. പലരും മറ്റുളളവരുടെ സഹായ അഭ്യർത്ഥനയില്‍ വീണുപോകുന്നവരാണ്.
സഹായമെന്ന രീതിയില്‍ ഏറ്റെടുക്കുന്ന ബാഗേജുകളുടെ ഉളളിലെന്താണ് ഏറ്റെടുക്കുന്നവർക്ക് അറിയില്ല. ഇത് യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിലോ എത്തുന്ന വിമാനത്താവളത്തിലോ കുഴപ്പങ്ങള്‍ക്ക് ഇടയാക്കിയേക്കാമെന്നാണ് മുന്നറിയിപ്പ്.
ഒരു യാത്രാക്കാരിയുടെ അനുഭവം കൂടി പബ്ലിക് പ്രോസിക്യൂഷന്‍ പങ്കുവയ്ക്കുന്നു. ബാഗേജ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച മറ്റൊരാളുടെ ബാഗേജ് യാത്രക്കാരി ഏറ്റെടുത്തു. എന്നാൽ, ബാഗേജിനകത്ത് നിരോധിത വസ്തുകളുണ്ടായിരുന്നതിനാൽ അവർ വിമാനത്താവളത്തിൽ അന്വേഷണത്തിന്‍റെ ഭാഗമായി തടഞ്ഞുവെക്കപ്പെട്ടുവെന്നും അധികൃതർ പറയുന്നു. മറ്റുളളവരെ സഹായിക്കുന്നതില്‍ തെറ്റില്ല. പക്ഷെ നിയമകുരുക്കില്‍ ഉള്‍പ്പെടാനുളള സാധ്യതകൂടി മനസിലുണ്ടാകണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ഓർമ്മപ്പെടുത്തുന്നു.