യുഎഇ: യുഎഇയില്‍ ഇത്തവണ ലഭിച്ചത് 27 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴ.
ഫുജൈറ പോർട്ട് സ്റ്റേഷനില്‍ 255.2 മില്ലി മീറ്ററാണ് രേഖപ്പെടുത്തിയ മഴത്തോത്. എമിറേറ്റില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് താമസക്കാർക്ക് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പ് നല്‍കി.
അപകടകരമായ അസ്ഥിര കാലാവസ്ഥ തുടരും, അതുകൊണ്ട് അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ഫുജൈറയിലെ മസഫിയില്‍ 209.7 മില്ലിമീറ്ററും ഫുജൈറ വിമാനത്താവളത്തില്‍ 187.9 മില്ലി മീറ്ററുമാണ് മഴ ലഭിച്ചത്. അസ്ഥിര കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ ഫുജൈറയിലെ ഡ്രൈവ് ത്രൂ കോവിഡ് പരിശോധനാകേന്ദ്രം അടച്ചു.
ഇന്ത്യയില്‍ നിന്നുമുളള ന്യൂനമർദ്ദവും പാകിസ്ഥാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുമുളള വായുസമ്മർദ്ദവുമാണ് മഴ കനക്കാന്‍ കാരണമായതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ക്ലൗഡ് സീഡിങ്ങും മഴയ്ക്ക് കാരണമായിട്ടുണ്ട്.
അതേസമയം മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും മഴ തുടരുകയാണ്. സൗദിയിലെ അസീർ മേഖലയില്‍ പെയ്ത മഴയില്‍ പലയിടങ്ങളിലും വെളളം കയറി. മഴ തുടരുമെന്നും ഇടിമിന്നലും കാറ്റുമുണ്ടാകുമെന്നും ജാഗ്രതപാലിക്കണമെന്നും അധികൃത ആവശ്യപ്പെട്ടു.

ഒമാനില്‍ ഇന്നും നാളെയും മഴയും കാറ്റുമുണ്ടാകും. വാദികള്‍ കരകവിഞ്ഞു. മൂടിക്കെട്ടിയ അന്തരീക്ഷം തുടരുകയാണ്. കാറ്റും ശക്തം. കടല്‍ പ്രക്ഷുബ്ധമാണ്. മുസണ്ടം, ദോഫാർ ഗവർണറേറ്റുകളില്‍ ഇന്നും നാളെയും മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.