യുഎഇ: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യുമെന്ന് യുഎഇ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അന്തരീക്ഷം മേഘാവൃതമായിരിക്കും. പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം വടക്കന്‍ എമിറേറ്റുകളില്‍ കഴിഞ്ഞ വാരമുണ്ടായ ശക്തമായ മഴയില്‍ മരിച്ച 7 പേരില്‍ 5 പേരും പാകിസ്ഥാന്‍ സ്വദേശികളാണെന്ന് സ്ഥിരീകരിച്ചു.
മറ്റ് രണ്ടുപേരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മഴക്കെടുതി രൂക്ഷമായ ഫുജൈറ റാസല്‍ഖൈമ എമിറേറ്റുകളില്‍ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവർത്തനങ്ങള്‍ നടക്കുകയാണ്. വീടുകളിലും കടകളിലും വെളളം കയറി സാധനങ്ങളെല്ലാം നശിച്ചവരും ഏറെയാണ്. ഇവിടങ്ങളിലെ ചളി നീക്കം ചെയ്യുകയെന്നുളളതാണ് വെല്ലുവിളി.
വെളളത്തില്‍ മുങ്ങി കേടുവന്ന വാഹനങ്ങളും നിരവധി. പൊട്ടിയ പൈപ്പ് ലൈനുകളും വൈദ്യുതി ലൈനുകളും മാറ്റി സ്ഥാപിച്ചിട്ടുണ്ട്. സ്ഥിതിഗതികളും നാശ നഷ്ടങ്ങളും വിലയിരുത്താന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇവർ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ സന്ദർശനം നടത്തി. ദുരിത ബാധിത മേഖലകളില്‍ നിന്നും താമസക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരുന്നു. ഫുജൈറ കിരീടാവകാശി നേരിട്ടെത്തി ദുരിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.