ദുബായ്: കഴിഞ്ഞ ആറുമാസത്തിനിടെ ദുബായ് സന്ദർശിച്ചത് 71 ലക്ഷം അന്താരാഷ്ട്ര യാത്രികരെന്ന് കണക്കുകള്‍. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തില്‍ 183 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുളളത്. കോവിഡ് സാഹചര്യം മാറി യുഎഇ ഉണരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2021 ജനുവരി മുതല്‍ ജൂണ്‍ വരെ 25 ലക്ഷം പേരാണ് എത്തിയതെങ്കില്‍ 2019 ല്‍ ഇത് 83 ലക്ഷമായിരുന്നു. ചുരുക്കത്തില്‍ 2022 ആദ്യ പകുതിയിലെ സന്ദർശകരുടെ എണ്ണം 2019 ലേതിന് സമാനമായി.
ആഗോള സമ്പദ് വ്യവസ്ഥയിലും ടൂറിസം മേഖലയിലുമുണ്ടായിരുന്ന പല വെല്ലുവിളികളും അതിജീവിച്ച് ദുബായ് മുന്നേറുന്നുവെന്നുളളതിന്‍റെ സൂചനയാണിതെന്ന് ദുബായ് മീഡിയാ ഓഫീസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022 ആദ്യപാദത്തില്‍ ഹോട്ടല്‍ താമസനിരക്ക് 74 ശതമാനത്തിലെത്തിയിട്ടുണ്ട്. ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഈ കണക്കുകള്‍ ആത്മവിശ്വാസം കൂട്ടുന്നുവെന്നും വരും വർഷങ്ങളിലും അന്താരാഷ്ട്ര യാത്രികർക്ക് ആകർഷകമായ സ്ഥാനമായി ദുബായ് സ്വയം വികസിക്കുന്നത് തുടരുമെന്നും സന്ദർശക കണക്കുകള്‍ പങ്കുവച്ചുകൊണ്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ട്വിറ്ററില്‍ കുറിച്ചു.