ദുബായ്: പോലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ പ്രചരിപ്പിച്ച 5 പേർക്ക് തടവുശിക്ഷ. സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളെ അറസ്റ്റ് ചെയ്യുന്ന വീഡിയോ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീഡിയോ പ്രചരിപ്പിച്ചവരെ കണ്ടെത്തുകയും നിയമ നടപടിയെടുക്കുകയും ചെയ്തത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.
വീഡിയോ പ്രചരിപ്പിച്ചതില്‍ പ്രധാനിയായ പാകിസ്ഥാന്‍ സ്വദേശി ദുബായ് നൈഫിലെ ഒരു ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. മറ്റൊരു കേസില്‍ പെട്ട കുറച്ച് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാള്‍ സുഹൃത്തായ മറ്റൊരു യുവതിക്ക് നല‍്കി.ഹോട്ടലിലെ സുരക്ഷാ സിസി ടിവി യില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇയാള്‍ നല‍്കിയത്. ഈ യുവതി ഈ വീഡിയോ മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്ക് അയച്ചു. പിന്നീട് ഇത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
സുരക്ഷാ ക്യാമറയില്‍ നിന്ന് വീഡിയോ ഡൗണ്‍ലോഡ് ചെയ്തുവെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഹോട്ടലിന്‍റെ മാനേജരുടെ സമ്മതത്തോടെയാണ് വീഡിയോ നല്‍കിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. വീഡിയോ ലഭിച്ചുവെന്നും താന്‍ തന്നെയാണ് വാട്സ് അപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതെന്നും നൈജീരിയന്‍ സ്വദേശിയായ യുവതിയും സമ്മതിച്ചിട്ടുണ്ട്. ബംഗ്ലാദേശ് സ്വദേശിയായ ഹോട്ടല്‍ മാനേജർ ഒളിവിലാണ്.
അറസ്റ്റുചെയ്യുന്ന വീഡിയോ പരസ്യപ്പെടുത്തി മറ്റുള്ളവർക്ക് അയച്ചുകൊടുത്ത് സ്വകാര്യത അപകീർത്തിപ്പെടുത്തുകയും ലംഘിക്കുകയും ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് പാകിസ്ഥാൻ പൗരനും ബംഗ്ലാദേശി മൂന്നു സ്ത്രീകൾക്കും എതിരെ പോലീസ് കേസെടുത്തത്. ദുബായ് പബ്ലിക് പ്രോസിക്യൂഷനും ഇത് ശരിവച്ചു. അഞ്ച് പേരെയും ഒരുമാസത്തെ തടവിനാണ് ശിക്ഷിച്ചത്. ശിക്ഷ കഴിഞ്ഞാല്‍ ഇവരെ നാടുകടത്തും.