ദുബായ്: രാജ്യത്തെ സ്ഥാപനങ്ങള്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ബാങ്ക് ഗ്യാരണ്ടിയോ ഇന്‍ഷുറന്‍സോ ഉറപ്പുവരുത്തണമെന്ന് യുഎഇ തൊഴില്‍ മന്ത്രാലയം. കമ്പനികളുടെ പ്രവർത്തനസൗകര്യത്തിന് അനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. ബാങ്ക് ഗ്യാരണ്ടിയാണ് നല്‍കുന്നതെങ്കില്‍ ഓരോ ജീവനക്കാരനും പുതുക്കാന്‍ കഴിയുന്ന വിധം 3000 ദിർഹമാണ് ഗ്യാരണ്ടിയായി നല്‍കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി.
ജീവനക്കാരന്‍ തൊഴില്‍ മാറിയാല്‍ ക്ലെയിം ചെയ്യാവുന്ന തരത്തിലായിരിക്കും ഇതിന്‍റെ നടപടിക്രമങ്ങള്‍. തൊഴില്‍ കരാർ റദ്ദാക്കുമ്പോഴോ ജീവനക്കാരന്‍ രാജ്യം വിടുമ്പോഴോ മരിക്കുമ്പോഴോ ബാങ്ക് ഗ്യാരണ്ടി തിരിച്ചെടുക്കാം. ഇന്‍ഷുറന്‍സാണ് ലഭ്യമാക്കുന്നതെങ്കില്‍ 30 മാസത്തേക്ക് വിദഗ്ധ തൊഴിലാളിക്ക് 137 ദിർഹം 50 ഫില്‍സ് എന്ന നിരക്കിലും അവിദഗ്ധ തൊഴിലാളിക്ക് 180 ദിർഹമമെന്ന നിരക്കിലുമാണ് ഇന്‍ഷുറന്‍സ് പോളിസി എടുക്കേണ്ടത്.
അപകടസാധ്യതയുളള മേഖലകളില്‍ ജോലി ചെയ്യുന്നവർക്ക് 250 ദിർഹത്തിന്‍റെ പോളിസിയാണ് എടുക്കേണ്ടത്. ജോലിക്കിടെ ജീവനക്കാരന്‍റെ മരണം സംഭവിക്കുകയാണെങ്കില്‍ മൃതദേഹം സ്വന്തം നാട്ടിലെത്തിക്കുന്നതിനുളള ചെലവ് ഉള്‍പ്പെടുന്നതായിരിക്കണം ഇന്‍ഷുറന്‍സെന്നും തൊഴില്‍ മന്ത്രാലയത്തിന്‍റെ നിർദ്ദേശം വ്യക്തമാക്കുന്നു.