മസ്കറ്റ്: ഒമാനില്‍ വ്യാഴാഴ്ചയുണ്ടായ മഴക്കെടുതിയില്‍ നാല് പേർ മരിച്ചു. രാജ്യത്ത് പെയ്ത ഏറ്റവും കൂടിയ മഴയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. അല്‍ സുവാദി തീരത്തുണ്ടായ ശക്തമായ കടലാക്രമണത്തിലാണ് അച്ഛനും രണ്ട് മക്കളും മരിച്ചത്. അപകടത്തില്‍ പെട്ട അമ്മയേയും മറ്റൊരു മകളേയും തീര രക്ഷാ സേന രക്ഷപ്പെടുത്തി. തെക്കന്‍ അല്‍ ബതീന മേഖലയില്‍ ഒമാന്‍ പൗരന്‍ മുങ്ങി മരിച്ചു. വാദിയിലെ ഒഴുക്കില്‍ പെട്ടാണ് അപകടമുണ്ടായത്.
രക്ഷാപ്രവർത്തനത്തിനെത്തിയ സംഘം ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഒമാനില്‍ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. സലാലയില്‍ വലിയ തോതില്‍ കൃഷി നാശവുമുണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.