ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ ദുബായില്‍ തുടക്കമാകും.16 ദിവസത്തെ പരമ്പരയ്ക്കുളള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് ദുബായ് സ്പോർട്സ് കൗണ്‍സില്‍ അറിയിച്ചു. 28 ന് നടക്കാനിരിക്കുന്ന ഇന്ത്യാ പാകിസ്ഥാന്‍ മത്സരമടക്കം പരമ്പരയിലെ ആകെയുളള 13 മത്സരങ്ങളില്‍ 10 മത്സരങ്ങളാണ് ദുബായില്‍ നടക്കുന്നത്. ബാക്കി മൂന്ന് മത്സരങ്ങള്‍ ഷാർജയിലാണ്. ശനിയാഴ്ച ദുബായ് ഇന്‍റർനാഷണല്‍ സ്റ്റേഡിയത്തിലെ അഫ്ഗാനിസ്ഥാന്‍ ശ്രീലങ്ക മത്സരത്തോടെയാണ് ഏഷ്യാകപ്പിന് തുടക്കമാകുന്നത്.
ശ്രീലങ്കയില്‍ നടത്താനിരുന്ന പരമ്പര രാജ്യത്തെ ആഭ്യന്തര രാഷ്ട്രീയ പ്രശ്നങ്ങളെ തുടർന്നാണ് യുഎഇയിലേക്ക് മാറ്റിയത്. സെപ്റ്റംബർ 11 നാണ് കലാശക്കൊട്ട്.
മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂറുകള്‍ മുന്‍പ് സ്റ്റേഡിയത്തിലേക്കുളള ഗേറ്റുകള്‍ തുറക്കും. 30,000 പേരെ വരെ ഉള്‍ക്കൊളളാന്‍ ശേഷിയുളളതാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം. ആരാധകർ ഏറെ കാത്തിരിക്കുന്ന ഇന്ത്യാ പാകിസ്ഥാന്‍ മത്സരം ഫൈനലിന് മുന്‍പുളള ഫൈനലായാണ് വിലയിരുത്തുന്നത്.

വില്‍പന തുടങ്ങി മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ഈ മത്സരത്തിനുളള ടിക്കറ്റെല്ലാം വിറ്റുപോയിരുന്നു.കരിഞ്ചന്തയില്‍ നിന്നും വാങ്ങിക്കുന്ന ടിക്കറ്റുകള്‍ ഉപയോഗിച്ച് സ്റ്റേഡിയത്തിലേക്ക് കയറാനാകില്ലെന്നുളള മുന്നറിയിപ്പ് നേരത്ത തന്നെ അധികൃതർ നല്‍കിയിരുന്നു. ഔദ്യോഗിക സ്രോതസുകളില്‍ നിന്നുമാത്രം ടിക്കറ്റുകള്‍ വാങ്ങണമെന്നാണ് നിർദ്ദശം.