അബുദാബി: യുഎഇയില്‍ മധ്യവേനല്‍ അവധി കഴിഞ്ഞ് സ്കൂളുകള്‍ തുറക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ സൗജന്യമായും കുറഞ്ഞ നിരക്കിലും കോവിഡ് പരിശോധന നടത്താന്‍ സൗകര്യമൊരുക്കി വിവിധ ആരോഗ്യ പരിശോധന കേന്ദ്രങ്ങള്‍. ആഗസ്റ്റ് 29 നാണ് സ്കൂളുകള്‍ തുറക്കുന്നത്.ആദ്യദിനത്തില്‍ 12 വയസിന് മുകളിലുളള കുട്ടികളും സ്കൂള്‍ ജീവനക്കാരും 96 മണിക്കൂറിനുളളിലെ കോവിഡ് പരിശോധനാഫലം ഹാജരാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിരുന്നു.
യുഎഇയിലെ സ്കൂളുകളില്‍ പൊതുവായി നല്‍കിയ നിർദ്ദേശമാണിത്.ഇക്കാര്യത്തില്‍ അന്തിമമായി തീരുമാനം അതത് എമിറേറ്റുകളിലെ വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ക്കാണ്. ദുബായില്‍ കെ എച്ച് ഡി എ അധികൃതർ ഏറ്റവും ഒടുവില്‍ നല്‍കിയ മാർഗനിർദ്ദേശം അനുസരിച്ച് കോവിഡ് പരിശോധന നിർബന്ധമല്ല.
എമിറേറ്റ്സ് ഹെല്‍ത്ത് സർവ്വീസുകളില്‍ യുഎഇയിലെ താമസക്കാരില്‍ യോഗ്യരായവർക്ക് കോവിഡ് പരിശോധന സൗജന്യമാണ്.
മുന്‍കൂട്ടി ബുക്ക് ചെയ്ത് കോവിഡ് പരിശോധനയ്ക്ക എത്താം. കോവിഡ് 19 ഇഎച്ച്എസ് ആപ്പ് ഉപയോഗിച്ച് മുന്‍കൂർ ബുക്കിംഗ് എടുക്കാം. ദുബായിലെ ഇറാനിയന്‍ ഹോസ്പിറ്റലില്‍ 50 ദിർഹമാണ് കോവിഡ് പിസിആർ പരിശോധനാ നിരക്ക്. കുട്ടികള്‍ക്കും സ്കൂളിലെ ജീവനക്കാർക്കും മാത്രമാണിത്. അധ്യാപകരും ജീവനക്കാരും വിജ്യാർത്ഥികളും ഐഡി കാർഡുകള്‍ കാണിക്കണം.
സേഹയുടെ സ്ക്രീനിംഗ് സെന്‍ററുകളിലും 50 ദിർഹമാണ് നിരക്ക്. സ്വദേശികള്‍ക്ക് സൗജന്യമായി പരിശോധന നടത്താം. 10 മണിമുതല്‍ രാത്രി 8 മണിവരെയാണ് സമയക്രമം. ആപ്പിലൂടെ മുന്‍കൂട്ടി ബുക്ക് ചെയ്യണം