ദോഹ: സ്വന്തമായി എയർ സ്പേസ് എന്ന ഖത്തറിന്‍റെ ലക്ഷ്യം സാക്ഷാത്കരിച്ചു. അയല്‍ രാജ്യങ്ങളുമായി നടത്തിയ ചർച്ചയിലൂടെയാണ് ലക്ഷ്യം ദോഹ എയർ സ്പേസ് യഥാർത്ഥ്യമായത്. സൗദി, ബഹ്റിന്‍,യുഎഇ രാജ്യങ്ങളുമായി ഫ്ളൈറ്റ് ഇന്‍ഫർമേഷന്‍ റീജിയണ്‍ കരാറില്‍ ഖത്തർ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഒപ്പുവച്ചു. ഏപ്രില്‍ ഖത്തറും ഇറാനും തമ്മില്‍ ഒപ്പുവച്ച കരാറിന് പിന്നാലെയാണ് ഈ കരാറിലും ഒപ്പുവച്ചത്. കരാർ സെപ്റ്റംബർ എട്ടിന് പ്രാബല്യത്തിലാകും.

ഫ്ളൈറ്റ് ഇന്‍ഫർമേഷന്‍ റീജിയണ്‍ സജീവമാക്കുന്നതിനും പുതിയ പാതകള്‍ കൂട്ടിചേർക്കുന്നതിനുമുളള ഗള്‍ഫ് രാജ്യങ്ങളുടെ സന്നദ്ധതയാണ് പുതിയ കരാർ വ്യക്തമാക്കുന്നതെന്ന് ഖത്തർ മന്ത്രി ജാസിം അൽ സുലൈത്തി പറഞ്ഞു.
യുഎഇ ,സൗദി,ഇറാന്‍,ബഹ്റിന്‍ രാജ്യങ്ങളുടെ പേരിലാണ് ഫ്ളൈറ്റ് ഇന്‍ഫർമേഷന്‍ റീജിയണ്‍ നിലവിലുളളത്. പുതിയ കരാർ നിലവില്‍ വരുന്നതോടെ ഖത്തറിന്‍റെ വ്യോമപാത തിരികെ ലഭിക്കും. ഇതോടെ യുഎഇയിലേക്കും തിരിച്ചുമുളള 70 ശതമാനം വിമാനങ്ങളും ഈ വ്യോമപാതയിലൂടെയായിരിക്കും സെപ്റ്റംബർ 8 ന് ശേഷം കടന്നുപോവുക.
കഴിഞ്ഞ മാർച്ചിലാണ് ഫ്ളൈറ്റ് ഇന്‍ഫർമേഷന്‍ റീജിയണുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ കീഴിലുളള ഇന്‍റർനാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓർഗനൈസേഷന്‍ യോഗം ചേർന്നതും നിർണായ തീരുമാനം എടുക്കുന്നതും. ഇതെ തുടർന്നാണ് വിവിധ രാജ്യങ്ങളുമായി ചർച്ച നടത്തുന്നതും കരാർ നടപ്പിലാകുന്നതും.
2017 ല്‍ അയല്‍ രാജ്യങ്ങള്‍ ഉപരോധിച്ചതോടെയാണ് വ്യോമപാത ഉപയോഗിക്കുന്നതില്‍ ഖത്തറിന് വിലക്ക് വരുന്നത്. ഖത്തറിന്‍റെ മുകളിലുളള എയർസ്പേസിന്‍റെ നിയന്ത്രണം ബഹ്റിന്‍റെ കൈവശമായിരുന്നു. ഉപരോധം നിലവില്‍ വന്നതോടെ വ്യോമപാത ഉപയോഗിക്കുന്നത് ബഹ്റിന്‍ വിലക്കി.
പിന്നീട് യുഎന്നിലെ ഐസിഒയെ ഖത്തർ സമീപിക്കുകയും വിഷയം അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ ചർച്ചകള്‍ക്കൊടുവിലാണ് വ്യോമ ഭൂപടത്തില്‍ ഖത്തറിനും സ്വന്തമായി എയർ സ്പേസ് ലഭിക്കുന്നത്.