അബുദബി: രാജ്യത്ത് നടപ്പിലാക്കിയ പുതിയ വിസാ നിയമങ്ങള്‍ ഒക്ടോബർ മൂന്നിന് പ്രാബല്യത്തില്‍ വരുമെന്ന് അധികൃതർ. ഗ്രീന്‍ വിസ, റിമോർട്ട് വർക്ക് വിസ, ഒരുതവണയെടുത്താല്‍ ഒന്നിലധികം തവണ വന്ന് പോകാന്‍ സാധിക്കുന്ന ടൂറിസ്റ്റ് വിസ, തൊഴില്‍ അന്വേഷകർക്കായുളള വിസ, തുടങ്ങിയവയാണ് യുഎഇയില്‍ നിലവില്‍ വന്ന പുതിയ വിസകള്‍.
ഇത്തരം വിസകള്‍ക്കുളള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. പുതിയ വിസാ രീതി സെപ്റ്റംബർ 5 ന് നിലവില്‍ വരുമെന്ന് നേരത്തെ ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി സിറ്റിസണ്‍ഷിപ്പ് ആന്‍റ് കസ്റ്റംസ് പോർട് അറിയിച്ചിരുന്നു.എന്നാല്‍ ഈ മാസം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുകയും ഒക്ടോബർ മൂന്നോടെ പൂർണ തോതില്‍ വിസാ മാറ്റം നടപ്പില്‍ വരുത്തുകയുമാണ് ലക്ഷ്യം.
രണ്ട് വർഷത്തെയോ മൂന്ന് വർഷത്തേയോ താമസവിസയ്ക്ക് പകരം 5 വർഷത്തെ ഗ്രീന്‍ വിസയും ഗോള്‍ഡന്‍ വിസയുടെ പരിഷ്കരിച്ച രീതിയുമെല്ലാം അടുത്തമാസത്തോടെ പ്രാബല്യത്തില്‍ വരും.സ്പോണ്‍സറോ തൊഴിലുടമോ ഇല്ലാതെ 5 വർഷം രാജ്യത്ത് താമസിച്ച് ജോലിചെയ്യാന്‍ കഴിയുന്നതാണ് ഗ്രീന്‍ വിസ.
ഫ്രീലാന്‍സ്, സ്വയം തൊഴില്‍, വിദഗ്ധ തൊഴിലാളികള്‍ എന്നിവർക്ക് നിബന്ധനകള്‍ പാലിച്ചുകൊണ്ട് ഗ്രീന്‍ വിസ സ്വന്തമാക്കാം.
യുഎഇയില്‍ പ്രവർത്തിക്കാത്ത കമ്പനിയുടെ ജീവനക്കാർക്ക് നല്‍കുന്ന വിസയാണ് റിമോർട്ട് വിസ.
ഒരു വർഷത്തെ കാലാവധിയുളള വിസ സ്വന്തം സ്പോണ്‍സർഷിപ്പില്‍ എടുക്കാം. കുടുംബാംഗങ്ങളെ സ്പോണ്‍സർ ചെയ്യാനും സാധിക്കും. യുഎഇയ്ക്ക് പുറത്തുളള കമ്പനിയ്ക്കായി ജോലി ചെയ്യുന്നുവെന്നുളളതിന്‍റെ തെളിവ് ഹാജരാക്കണം.
ആറ് മാസത്തില്‍ കൂടുതല്‍ പാസ്പോർട്ടിന് കാലാവധി ഉണ്ടായിരിക്കണം. ഇന്‍ഷുറന്‍സും ഉണ്ടായിരിക്കണം. കൂടുതല്‍ മേഖലകളിലേക്ക് ഗോള്‍ഡന്‍ വിസ വിപുലീകരിച്ചതും അടുത്തമാസം പ്രാബല്യത്തിലാകും.