ദുബായ്: യുഎഇയിലെ സ്കൂള്‍ ബസുകള്‍ക്ക് പുതിയ നിർദ്ദേശം നല്‍കി അധികൃതർ. കുട്ടികള്‍ക്കായി വീടിനരികെ ഒരു മിനിറ്റ് കാത്തുനില്‍ക്കണമെന്നുളളതാണ് പുതിയ നിർദ്ദേശം. സ്കൂള്‍ ബാഗ് സ്റ്റോപില്‍ കൊണ്ടുവയ്ക്കണമെന്ന് രക്ഷിതാക്കള്‍ക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്. സ്കൂളിലേക്ക് കുട്ടി വരുന്നുണ്ടെന്ന് ഡ്രൈവർമാർക്കും സ്കൂള്‍ സൂപ്പർവൈസർമാർക്കും മനസിലാക്കുന്നതിനായാണ് ഇത്. ബസ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ വിദ്യാർത്ഥികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അഡ്മിനിസ്ട്രേഷനുമായും ഗതാഗത കമ്പനിയുമായും സഹകരിക്കണമെന്ന് സ്ഥാപനങ്ങൾ രക്ഷിതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടികള്‍ ബസില്‍ എപ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കണം. ബസ് നീങ്ങുമ്പോള്‍ നടക്കുകയോ സീറ്റില്‍ നില്‍ക്കുകയോ ചെയ്യരുതെന്നും നിർദ്ദേശം നല്കിയിട്ടുണ്ട്. വിദ്യാർത്ഥികള്‍ ബഹളം വയ്ക്കുന്നതും ശല്യപ്പെടുത്തുന്ന ശബ്ദമുണ്ടാക്കുന്നതും ഒഴിവാക്കണമെന്നതടക്കമുളള നിർദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.
വിദ്യാർത്ഥി ബസില്‍ നാശനഷ്ടങ്ങള്‍ വരുത്തിയാല്‍ ഒരു ദിവസം മുതല്‍ മൂന്ന് ദിവസം വരെ ബസ് ഉപയോഗിക്കുന്നതില്‍ നിന്ന് അവരെ തടയും. നാശനഷ്ടങ്ങള്‍ക്ക് രക്ഷിതാക്കളായിരിക്കും ഉത്തരവാദികള്‍. രക്ഷിതാക്കള്‍ക്ക് സ്കൂള്‍ ബസില്‍ പ്രവേശിക്കാന്‍ അനുവാദമലില്ല. ഡ്രൈവർക്കോ സൂപ്പർവൈസറിനോ എതിരെ പരാതിയുണ്ടെങ്കില്‍ സ്കൂള്‍ മാനേജ്മെന്‍റുമായി ബന്ധപ്പെടാമെന്നും സർക്കുലർ വ്യക്തമാക്കുന്നു.