റിയാദ്: മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് സൗദി അറേബ്യയില്‍ നിന്നും മടങ്ങും. സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയുമായും, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായും അദ്ദേഹം ഞായറാഴ്ച കൂടികാഴ്ച നടത്തി. ശനിയാഴ്ച ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ആസ്ഥാനത്തെത്തി സെക്രട്ടറി ജനറല്‍ ഡോ. നാഇഫ് ഫലാഹ് അല്‍ ഹജ്റുമായും അദ്ദേഹം കൂടികാഴ്ച നടത്തിയിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുളള പരസ്പര സഹകരണവും നയതനന്ത്ര ബന്ധവും ഊട്ടിയുറപ്പിക്കുകയെന്നുളളത് ലക്ഷ്യമിട്ടായിരുന്നു വിദേശ കാര്യമന്ത്രിയുടെ സന്ദർശനം. പൊതുതാൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ സംയുക്ത പ്രവർത്തനവും ഉഭയകക്ഷി ഏകോപനവും മെച്ചപ്പെടുത്തുന്നതിന്റെയും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും വർധിപ്പിക്കാൻ ഇരു രാജ്യങ്ങളുടെയും പങ്കാളിത്തവും ചർച്ചകളില്‍ വിഷയമായി.