അബുദാബി: യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണമന്ത്രി ഷെയ്ഖ് അബ്ദുളള ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ നേതൃത്വത്തിലുളള ഉന്നത തല സംഘത്തിന്‍റെ ഇസ്രായേല്‍ സന്ദർശനം തുടരുന്നു. അബ്രാം അക്കോർഡിന്‍റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് സംഘത്തിന്‍റെ സന്ദർശനം. ജറുസലേമിലെ യാദ് വാഷം ഹോളോകോസ്റ്റ് സ്മാരകം സംഘം സന്ദർശിച്ചു.
സഹിഷ്ണുതയുടേയും സഹവർത്തിത്വത്തിന്‍റേയും മൂല്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചതിലും സമാധാനം നിലനിർത്തിയതിലും യാദ് വാഷം വേള്‍ഡ് ഹോളോ കോസ്റ്റിനുളള പങ്ക് അദ്ദേഹം അനുസ്മരിച്ചു.സഹിഷ്ണുത, സഹവർത്തിത്വം, മാനുഷിക സാഹോദര്യം തുടങ്ങിയ മൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ച് സമൂഹത്തില്‍ സുസ്ഥിര വികസനവും സമൃദ്ധിയും കൈവരിക്കുകയെന്നുളളത് രാഷ്ട്രപതിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച യുഎഇ സംഘത്തിന് സ്വീകരണ ചടങ്ങും ഒരുക്കിയിരുന്നു. ഇസ്രായേൽ പ്രസിഡന്‍റ് ഐസാക് ഹെർസോഗും വിദേശ രാജ്യങ്ങളിൽനിന്നും അന്താരാഷ്ട്ര സംഘടനകളിൽനിന്നുമുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. രണ്ട് വർഷം മുന്‍പ് 2020 സെപ്റ്റംബർ 15 ന് എന്‍റെ രാജ്യം ഈ മേഖലയില്‍ പുതിയ പാതയൊരുക്കിയെന്ന് അദ്ദേഹം പറഞ്ഞു.
അബ്രഹാം ഉടമ്പടിയോടെ ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം ഊഷ്മളമായി, അഭിവൃദ്ധിയുണ്ടായെന്നും അദ്ദേഹം വിലയിരുത്തി. പലസ്തീന്‍ വിഷയത്തില്‍ പരിഹാരമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.