മനാമ: രാജ്യത്ത് തൊഴില്‍ രംഗത്ത് സമഗ്രമാറ്റത്തിനൊരുങ്ങി ബഹ്റൈന്‍. ഇതിന്‍റെ ഭാഗമായി ഫ്ളെക്സി വർക്ക് പെർമിറ്റുകള്‍ നിർത്തലാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രവാസി തൊഴിലാളികള്‍ക്കായുളള സംരക്ഷണം വർദ്ധിപ്പിക്കുകയും തൊഴില്‍ മാറുന്നതിനുളള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ് ഇത്.
മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്.
നടപ്പിലാക്കാന്‍ പോകുന്ന പ്രധാന പരിഷ്കാരങ്ങള്‍ ഇവയാണ്.
1.തൊഴിലാളി രജിസ്ട്രേഷൻ എളുപ്പമാക്കുന്നതിന് പുതിയ ലേബർ രജിസ്ട്രേഷൻ കേന്ദ്രങ്ങളും ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടലും സ്ഥാപിക്കും.
2.തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തർക്കങ്ങൾക്ക് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രാതിനിധ്യം.
3.തൊഴിൽ സ്ഥലങ്ങളിലെ സുരക്ഷയും സംരക്ഷണവും വർദ്ധിപ്പിക്കുന്നതിന് തൊഴിൽ പെർമിറ്റുകളെ തൊഴിലധിഷ്ഠിതവും തൊഴിൽപരവുമായ മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള പുതിയ നടപടികൾ.
അതോടൊപ്പം തന്നെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലുടമകളെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ വർദ്ധിപ്പിക്കും.