ജൈറ്റെക്സിന് ഇന്ന് തുടക്കം

ജൈറ്റെക്സിന് ഇന്ന് തുടക്കം

ദുബായ്: 42 മത് ജൈറ്റക്സിന് ഇന്ന് ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ തുടക്കമാകും.തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ചവരെയാണ് ജൈറ്റക്സ് നടക്കുന്നത്. ലോകത്തെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളെ ഒരുകുടക്കീഴില്‍ കൊണ്ടുവരികയാണ് ജൈറ്റക്സ്.

ലോകത്തെ ഏറ്റവും വലിയ സാങ്കേതിക വിദ്യാപ്രദർശനത്തിന് തുടക്കമാവുകയാണ്. 35 സ്റ്റാർട്അപുകള്‍ ഉള്‍പ്പടെ 90 രാജ്യങ്ങളില്‍ നിന്നുളള 5000 കമ്പനികളാണ് ജൈറ്റക്സില്‍ പങ്കെടുക്കുന്നത്.

സാങ്കേതികവിദ്യാഭൂപടത്തില്‍ ദുബായുടെ സ്ഥാപനമുറപ്പിക്കാന്‍, 1981 ല്‍ ആരംഭിച്ച ജൈറ്റക്സ് വഹിച്ച പങ്ക് ചെറുതല്ലെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചു

170ലധികം രാജ്യങ്ങളില്‍ നിന്നുളള ഒരു ലക്ഷത്തിലധികം സന്ദർശകർ ജൈറ്റക്സിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെറ്റാവേഴ്സും പറക്കും കാറുകളും നിർമ്മിതബുദ്ധിയിലെ പുതിയ മുന്നേറ്റങ്ങളുമൊക്കെ ഇത്തവണത്തെ ജൈറ്റക്സില്‍ കൗതുകമാകും.

ഷെവർലെ ബോൾട്ട് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഓൾ-ഇലക്‌ട്രിക് സെൽഫ് ഡ്രൈവിംഗ് ക്രൂയിസ് വാഹനം ദുബായ് ആർടിഎ ആദ്യമായി പ്രദർശിപ്പിക്കും.

13 മിനിറ്റിനുള്ളിൽ കോവിഡ്-19 രോഗനിർണയവും ഫലങ്ങളും നൽകുന്ന പോർട്ടബിൾ ഉപകരണമായ ഐഡി നൗ പ്രോജക്റ്റ് ഉൾപ്പെടെയുള്ള ഏറ്റവും പുതിയ സ്മാർട്ട് ഹെൽത്ത് കെയർ സേവനങ്ങള്‍ എമിറേറ്റ്സ് ഹെല്‍ത്ത് സർവ്വീസസ് പ്രദർശിപ്പിക്കും.

360 ഡിഗ്രിക്യാമറ, എട്ട് ബാഹ്യനിരീക്ഷണ ക്യാമറകള്‍, ലൈസൻസ് പ്ലേറ്റ് തിരിച്ചറിയൽ സംവിധാനം എന്നിവ ഉൾക്കൊള്ളുന്ന 'ഗിയാത്ത്' സ്മാർട്ട് പട്രോളിംഗുകൾ തുടങ്ങിയവയെല്ലാം ദുബായ് പോലീസ് പ്രദർശിപ്പിക്കും.ദുബായ് മുനിസിപ്പാലിറ്റി ഡിജിറ്റൽ ട്വിന്‍ ന്‍റെ 3ഡിമാപ്പിംഗ് പദ്ധതിയും അവതരിപ്പിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.