ഗോള്‍ഡന്‍ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ച് യുഎഇ നാഷണല്‍ ബോണ്ട്

ഗോള്‍ഡന്‍ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ച് യുഎഇ നാഷണല്‍ ബോണ്ട്

ദുബായ്: പൗരന്മാർക്കും താമസക്കാർക്കുമായി യുഎഇയില്‍ ഗോള്‍ഡന്‍ പെന്‍ഷന്‍ പദ്ധതി ആരംഭിച്ച് ദുബായിലെ ഇന്‍വെസ്റ്റ് മെന്‍റ് കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുളള ശരീഅ കംപ്ലയിന്‍റ് സേവിംഗ്സ് ആന്‍റ് ഇന്‍വെസ്റ്റ് മെന്‍റ് കമ്പനിയായ നാഷണല്‍ ബോണ്ട്. സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് ഗോള്‍ഡന്‍ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. രജിസ്ട്രർ ചെയ്ത കമ്പനികളില്‍ ജോലി ചെയ്യുന്ന ജീവനക്കാർക്ക് നാഷണല്‍ ബോണ്ടുകള്‍ നല്‍കുന്ന സാമ്പത്തികം റിട്ടയർമെന്‍റ് സമയത്ത് സാമ്പത്തിക ഭദ്രത നല്‍കുമെന്ന് കമ്പനി അവകാശപ്പെട്ടു. 

ലളിതമായതും അധികം ബുദ്ധിമുട്ടില്ലാത്തതുമായ പദ്ധതിയാണ് ഇത്.
രാജ്യത്തെ നിവാസികളില്‍ 45 ശതമാനവും പെന്‍ഷനാകുമ്പോള്‍ സാമ്പത്തിക ഭദ്രത സംബന്ധിച്ചുളള തീരുമാനങ്ങള്‍ എടുത്തിട്ടില്ലെന്നാണ് ഇൻഷുറൻസ് കമ്പനിയായ ഫ്രണ്ട്സ് പ്രൊവിഡന്‍റ് ഇന്‍റർനാഷണൽ ഏപ്രിലിൽ നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. മാർച്ചിൽ, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ദുബായിലെ സർക്കാരിലും പൊതുമേഖലയിലും ജോലി ചെയ്യുന്ന എമിറാത്തി ഇതര ജീവനക്കാർക്കായി ഒരു സേവിംഗ്സ് റിട്ടയർമെന്‍റ് സ്കീം ആരംഭിച്ചിരുന്നു. നിലവിലുള്ള ഗ്രാറ്റുവിറ്റി പദ്ധതിക്ക് പുറമെയാണ് ഈ സംവിധാനം. 

ജീവനക്കാരന്‍റെ സേവന ദൈർഘ്യത്തെയും അടിസ്ഥാന ശമ്പളത്തെയും ആശ്രയിച്ചായിരിക്കും ഗ്രാറ്റുവിറ്റി. ഇത് യുഎഇ തൊഴിൽ നിയമത്തിന്‍റെ പരിധിയിൽ വരികയും ചെയ്യും. അതേസമയം നാഷണൽ ബോണ്ട് പെൻഷൻ സ്കീമിന് കീഴിൽ, തൊഴിലുടമയ്ക്ക് ഒന്നുകിൽ വർഷങ്ങളായി സമാഹരിച്ച മുഴുവൻ സേവനാനന്തര ആനുകൂല്യങ്ങളും ഒറ്റത്തവണയായി നിക്ഷേപിക്കുകയോ അല്ലെങ്കിൽ ഒരു ഭാഗം നിക്ഷേപിക്കുകയോ ചെയ്യാം. ജീവനക്കാർക്ക് പ്രതിമാസം 100 ദിർഹം ($27.22) സംഭാവന ചെയ്യാനുള്ള സൗകര്യമുണ്ട്. 

നാഷണൽ ബോണ്ട് ആപ്പിലെ തങ്ങളുടെ അക്കൗണ്ടുകളിലൂടെ പെൻഷൻ സമ്പാദ്യത്തിന്‍റെ വളർച്ച പരിശോധിക്കാനും സാധിക്കും. ദുബായില്‍ പ്രവർത്തിക്കുന്ന 9000 ജീവനക്കാരുളള കമ്പനി ഇതിനകം തന്നെ പദ്ധതിയില്‍ വരിക്കാരായതായി നാഷണല്‍ ബോണ്ട് അറിയിച്ചു. തൊഴിൽ ദാതാവിന്‍റെ അനുവാദത്തോടെ പെൻഷൻ പദ്ധതിയിൽ നിന്ന് ജീവനക്കാർക്ക് തുക പിന്‍വലിക്കുകയും ചെയ്യാം. വ്യക്തിഗത സംഭാവനകളില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും പിന്‍മാറ്റം സാധ്യമാണെന്നും നാഷണല്‍ ബോണ്ട് അധികൃതർ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.