മാർപാപ്പയെ സ്വീകരിക്കാനൊരുങ്ങി ബഹ്റൈന്‍

മാർപാപ്പയെ സ്വീകരിക്കാനൊരുങ്ങി ബഹ്റൈന്‍

മനാമ : മധ്യപൂർവ്വദേശവുമായുളള സൗഹൃദം ദൃഢമായി തുടരുകയെന്നുളള ലക്ഷ്യത്തോടെ ഫ്രാന്‍സിസ് മാർപാപ്പയുടെ നിർണായക ബഹ്റൈന്‍ സന്ദർശനം ഇന്ന് ആരംഭിക്കും. ആദ്യമായാണ് അദ്ദേഹം ബഹ്റൈനില്‍ എത്തുന്നത്. 2019 ല്‍ പാപ്പ യുഎഇയില്‍ എത്തിയിരുന്നു. ബഹ്റൈനിലെ പ്രവാസി തൊഴിലാളികളില്‍ അധികവും ഫിലിപ്പൈന്‍സില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുളളവരാണ്. മാർപാപ്പയെ സ്വീകരിക്കാനുളള അവസാനവട്ട ഒരുക്കത്തിലാണ് സമൂഹം.

വ്യാഴാഴ്ച (നവംബർ 3)

വൈകീട്ട് 4.45 നാണ് അദ്ദേഹം അവാലിയിലെ സഖീർ എയർ ബേസില്‍ എത്തിച്ചേരുക. ബഹ്റൈന്‍ അദ്ദേഹത്തിന് ഔദ്യോഗിക സ്വീകരണം നല്‍കും.
5.30 ന് സഖീർ കൊട്ടാരത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി കൂടികാഴ്ച നടത്തും.
6.10 സഖീർ കൊട്ടാരത്തില്‍ സ്വീകരണ ചടങ്ങ് നടക്കും.
6.30 ന് അധികാരികള്‍, നയതന്ത്ര പ്രമുഖർ, പ്രാദേശിക നേതാക്കള്‍ തുടങ്ങിയവരുമായി കൂടികാഴ്ച നടത്തും.

വെളളിയാഴ്ച (നവംബർ 4)

ബഹ്റൈന്‍ ഫോറം ഫോർ ഡയലോഗിന്‍റെ സമാപനം, മനുഷ്യസഹവർത്തിത്വത്തിനായി കിഴക്കും പടിഞ്ഞാറും എന്ന ആശത്തിലൂന്നിയുളള ഡയലോഗില്‍ പങ്കെടുക്കും. സഖീർ പാലസിലെ അല്‍ ഫിദ സ്ക്വയറില്‍ രാവിലെ 10 മണിക്കാണ് മാർപാപ്പയുടെ പ്രസംഗം
ഈജിപ്തിലെ അൽ അസ്ഹർ മസ്ജിദിന്റെയും യൂണിവേഴ്‌സിറ്റിയുടെയും ഗ്രാൻഡ് ഇമാം ഷെയ്ഖ് അഹമ്മദ് അൽ തയീബുമായി മാർപാപ്പ താമസിക്കുന്ന വസതിയിൽ വൈകുന്നേരം 4 മണിക്ക് സ്വകാര്യ കൂടിക്കാഴ്ച.
4:30 ന് രാജകൊട്ടാരത്തിലെ മസ്ജിദിൽ മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സ് അംഗങ്ങളുമായി കൂടിക്കാഴ്ച.
5:45 ന് ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ എക്യുമെനിക്കൽ മീറ്റിംഗും സമാധാന പ്രാർത്ഥനയും.

ശനിയാഴ്ച (നവംബർ 5)

ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിൽ രാവിലെ 8.30ന് കുർബാന. മാർപ്പാപ്പയുടെ വചനപ്രഘോഷണം.
വൈകിട്ട് അഞ്ചിന് സേക്രഡ് ഹാർട്ട് സ്കൂളിൽ യുവജനങ്ങളുമായി കൂടിക്കാഴ്ച.

ഞായറാഴ്ച (നവംബർ 6)

9.30ന് മനാമയിലെ സേക്രഡ് ഹാർട്ട് ചർച്ചിൽ ബിഷപ്പുമാർ, വൈദികർ, മതബോധനക്കാർ, സെമിനാരികൾ, അജപാലന പ്രവർത്തകർ എന്നിവർക്കൊപ്പം പ്രാർത്ഥനാ യോഗവും ആഞ്ചലസ് പ്രാർത്ഥനയും.

അവാലിയിലെ സഖീർ എയർ ബേസിൽ ഉച്ചയ്ക്ക് 12:30 ന് വിടവാങ്ങൽ ചടങ്ങ്. പിന്നീട് 1 മണിയോടെ അദ്ദേഹം റോമിലേക്ക് മടങ്ങും.

രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ക്ഷണപ്രകാരമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്. 2013 മാർച്ച് 13 ന് തെരഞ്ഞെടുക്കപ്പെട്ട ശേഷം മാർപാപ്പ സന്ദർശിക്കുന്ന ഏഴാമത്തെ അറബ് രാജ്യവും അന്താരാഷ്ട്ര തലത്തില്‍ 58 മത് രാജ്യവുമാണ് ബഹ്റൈന്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.