ദുബായ് : യുഎഇയില്‍ ഇന്ന് പതാക ദിനം. രാജ്യത്തെങ്ങുമുളള സ്കൂളുകളിലും ജോലിസ്ഥലങ്ങളിലും ദിനാഘോഷത്തിന്‍റെ ഭാഗമായി രാവിലെ 11 മണിക്ക് പതാക ഉയർത്തും. തുടർച്ചയായ 10 ാം വർഷമാണ് യുഎഇ പതാക ദിനം ആഘോഷിക്കുന്നത്.
2004 ൽ ഷെയ്ഖ് ഖലീഫ യുഎഇ രാഷ്ട്രപതിയായി അധികാരമേറ്റതിന്‍റെ സന്തോഷസൂചകമായാണ് 2013 മുതല്‍ രാജ്യം പതാക ദിനം ആഘോഷിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമാണ് ഇത്തരത്തിലൊരു ആശയം നടപ്പിലാക്കിയത്. 1971 ഡിസംബർ 2 ന് സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ആണ് ആദ്യമായി യുഎഇ പതാക ഉയർത്തിയത്.
യുഎഇയുടെ ദേശീയ ചിഹ്നങ്ങളെ രാജ്യത്തെ പൗരന്മാർ ബഹുമാനിക്കണമെന്ന് നിയമം അനുശാസിക്കുന്നു. പതാകയെ അപമാനിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നതായി കണ്ടെത്തിയാൽ 25 വർഷം വരെ തടവും കൂടാതെ/അല്ലെങ്കിൽ 500,000 ദിർഹം പിഴയും ലഭിക്കും.
പതാകയിലെ നാല് നിറങ്ങള്‍ അറബ് ഐക്യത്തിന്‍റെ പ്രതീകമാണ്. ചുവപ്പ് നിറം ഐക്യത്തിന് അടിത്തറയിട്ടവരുടെ ത്യാഗത്തെ സൂചിപ്പിക്കുമ്പോള്‍ പച്ചനിറം വളർച്ച, സമൃദ്ധി, സാംസ്കാരിക നവോത്ഥാനം തുടങ്ങിയവയെ ഓർമ്മിപ്പിക്കുന്നു. വെളളനിറം യുഎഇയുടെ സഹായമനോഭാവത്തെയും കറുപ്പ് സ്വദേശികളുടെ ശക്തിയേയും പ്രതിഫലിക്കുന്നു.