അബുദാബി: ആവശ്യത്തില്‍ കൂടുതല്‍ കടം വാങ്ങുകയും ലോണെടുക്കുകയും ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നല്‍കി അബുദബി ജുഡീഷ്യല്‍ വിഭാഗം. വരുമാനത്തിന് അനുസൃതമായി ചെലവ് ക്രമീകരിക്കണം. വീട്ടാനാകാത്ത തരത്തില്‍ കടവും ലോണും എടുക്കുന്നത് മാനസിക സംഘർഷങ്ങള്‍ക്ക് കാരണമാകുമെന്നും ജുഡീഷ്യല്‍ വിഭാഗം ഓർമ്മിപ്പിച്ചു.
പ്രസിഡൻഷ്യൽ കോർട്ടിലെ സിറ്റിസൺസ് ആൻഡ് കമ്യൂണിറ്റി അഫയേഴ്സ് സംഘടിപ്പിച്ച മജാലിസ്ന ബോധവൽക്കരണ പരിപാടിയിലാണ് ഇക്കാര്യങ്ങള്‍ ഓർമ്മിപ്പിച്ചത്. കുടുംബ ബന്ധങ്ങളുടെ ഉറപ്പ് സാമ്പത്തികവുമായി കൂടി ബന്ധപ്പെട്ടിരിക്കുന്നു. നിയമവശങ്ങളെ കുറിച്ച് ബോധവാന്മാരാകുകയും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുകയും വേണമെന്നും മുതിർന്ന ഫാമിലി കൗണ്‍സിലർ ഡോ. തുർക്കി അല്‍ ഖഹ്താനി പറഞ്ഞു.
ക്രെഡിറ്റ് കാർഡുകള്‍ ഉപയോഗിക്കുന്നതും ലോണെടുക്കുന്നതുമെല്ലാം കരുതലോടെവേണം. വരുമാനത്തില്‍ കൂടുതല്‍ ചെലവഴിക്കാതിരിക്കുകയെന്നുളളതാണ് ശ്രദ്ധിക്കേണ്ടത്. ഭാവി ജീവിതത്തെ മുന്നില്‍കണ്ടുകൊണ്ട് വേണം ചെലവുകള്‍ നടത്താനെന്നും അധികൃതർ ഓർമ്മിപ്പിച്ചു.