ഷാർജ: ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഷാർജ ഭാഗത്തുണ്ടായ അപകടത്തില്‍ ഏഷ്യാക്കാരന്‍ മരിച്ചു. അപകടസ്ഥലത്ത് നിന്ന് ഡ്രൈവർ ഓടി രക്ഷപ്പെട്ടുവെങ്കിലും ഇയാളെ 48 മണിക്കൂറിനുളളില്‍ അറസ്റ്റ് ചെയ്തുവെന്ന് ഷാർജ പോലീസിലെ ട്രാഫിക് ആന്‍റ് പട്രോള്‍ ഡിപാർട്മെന്‍റ് ഡെപ്യൂട്ടി ഡയറക്ടർ ലഫ്റ്റനന്‍റ് കേണല്‍ ഉമർ മുഹമ്മദ് ബുഗാനിം പറഞ്ഞു. ഷെയ്ഖ് ഖലീഫ പാലത്തിന് സമീപം ദുബായ് ദിശയിലാണ് അപകടമുണ്ടായത്.
സന്ദേശം ലഭിച്ചയുടനെ പോലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. പരുക്കേറ്റയാള്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഡ്രൈവറെ തിരിച്ചറിഞ്ഞത്. പബ്ലിക് പ്രോസിക്യൂഷന്‍ കേസ് രജിസ്ട്രർ ചെയ്തിട്ടുണ്ട്. അനധികൃതമായി റോഡ് മുറിച്ചുകടക്കരുതെന്ന് കാല്‍നടയാത്രക്കാർക്ക് പോലീസ് മുന്നറിയിപ്പ് നല്‍കി.