മസ്കറ്റ്: 52 മത് ദേശീയ ദിനം ആഘോഷിക്കുന്ന വേളയില്‍ പൊതു അവധി പ്രഖ്യാപിച്ച് ഒമാന്‍. കോവിഡ് സാഹചര്യങ്ങള്‍ മാറിയതോടെ വിപുലമായ ആഘോഷപരിപാടികള്‍ക്കാണ് രാജ്യം തയ്യാറെടുക്കുന്നത്. സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് അഭിവാദ്യമർപ്പിച്ചുകൊണ്ടുളള സന്ദേശങ്ങള്‍ രാജ്യത്തുടനീളം സ്ഥാപിച്ചിട്ടുണ്ട്. ഈ വർഷത്തെ സൈനിക പരേഡ് വെള്ളിയാഴ്ച സലാലയിലെ അൽ നാസർ സ്ക്വയറിലാണ് നടക്കുന്നത്. ചടങ്ങിൽ സുൽത്താൻ സല്യൂട്ട് സ്വീകരിക്കും. പ്രധാനപാതകളും കെട്ടിടങ്ങളുമെല്ലാം അലങ്കാരിച്ചു കഴിഞ്ഞു. തലസ്ഥാന നഗരിയുടെ സമീപ പ്രദേശങ്ങളായ മത്ര, റൂവി, അല്‍ ഖുവൈര്‍, ഗുബ്ര, ഗാല, അസൈബ പ്രദേശങ്ങളില്‍ അലങ്കാര വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ആഘോഷങ്ങള്‍ക്കുള്ള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേശീയദിന ആഘോഷങ്ങളുടെ സെക്രട്ടേറിയറ്റ് ജനറല്‍ അറിയിച്ചു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നവംബർ 30 , ഡിസംബർ 1 തിയതികളില്‍ രാജ്യത്ത് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ അവധി ഉള്‍പ്പടെ നാലു ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും.