മനാമ: ബഹ്‌റൈൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച എട്ട് വനിതകളടക്കം നിരവധി പുതുമുഖങ്ങൾ വിജയിച്ചു. 40 അംഗ പാർലമെൻ്റിലേക്ക് രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. നവംബർ 12ന് നടന്ന ആദ്യ റൗണ്ട് തെരഞ്ഞെടുപ്പിൽ ആറ് പേർക്ക് മാത്രമാണ് വിജയിക്കാനായത്. ശേഷം ഏറ്റവും കൂടുതൽ വോട്ട് നേടിയ രണ്ട് സ്ഥാനാർഥികൾ തമ്മിൽ ശനിയാഴ്ച നടന്ന റൺ ഓഫ് മത്സരത്തിലാണ് ശേഷിക്കുന്ന 34 പേരും തെരഞ്ഞെടുക്കപ്പെട്ടത്. മുനിസിപ്പൽ കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതോടൊപ്പം പൂർത്തിയായി.
നിലവിലുള്ള മന്ത്രിസഭയുടെ അവസാന സമ്മേളനം തിങ്കളാഴ്ച ചേർന്നു. തുടർന്ന് ഹമദ് രാജാവിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ മന്ത്രിസഭയുടെ രാജിക്കത്ത് കൈമാറുകയും ചെയ്തു. വരാനിരിക്കുന്ന പുതിയ മന്ത്രിസഭയിൽ യുവാക്കൾക്ക് കൂടുതൽ അവസരം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.