ദുബായ്: യുഎഇയുടെ ചരിത്രചാന്ദ്രദൗത്യത്തിന്‍റെ വിക്ഷേപണ ഒരുക്കങ്ങള്‍ പൂർത്തിയായി. ഹകുട്ടോ ആർ മിഷന്‍ 1 ലൂണാർ ലാന്‍റർ, സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റുമായി സംയോജിപ്പിക്കുന്ന പ്രവർത്തനങ്ങള്‍ നടത്തിയതായി റാഷിദ് റോവറിനെ ചന്ദ്രനില്‍ ഇറക്കുന്ന ജപ്പാന്‍ ആസ്ഥാനമായുളള ഐ സ്പേസ് ഇന്‍ക് അറിയിച്ചു. ഇതോടെ വിക്ഷേപണത്തിന് മുന്നോടിയായുളള അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയായി.
യുഎഇ സമയം നവംബർ 30 ന് ഉച്ചക്ക് 12.39 നാണ് വിക്ഷേപണമെന്നാണ് മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍റർ അറിയിച്ചിട്ടുളളത്. അതേസമയം കാലാവസ്ഥ മാറ്റങ്ങള്‍ക്ക് അനുസരിച്ച് വിക്ഷേപണതിയതിയിലും സമയത്തിലും മാറ്റം വന്നേക്കാമെന്ന് ഐ സ്പേസ് അറിയിച്ചു. ലോഞ്ച് പൂർത്തിയാകുന്നതിന് മുമ്പുള്ള അവസാന തയ്യാറെടുപ്പുകളോടെ മിഷൻ 1 ന്‍റെ ആദ്യ ഘട്ടം പൂർത്തിയാക്കിയതിൽ സന്തോഷമുണ്ടെന്ന് ഐസ്‌പേസ് സ്ഥാപകനും സിഇഒയുമായ തകേഷി ഹകമാഡ പറഞ്ഞു.
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നാണ് വിക്ഷേപണം.
ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനിലെ സ്‌പേസ് ലോഞ്ച് കോംപ്ലക്‌സ് 40-ൽ നിന്നാണ് റാഷിദ് റോവർ വിക്ഷേപിക്കുക. വിക്ഷേപണം നടത്തി അഞ്ച് മാസത്തിന് ശേഷം 2023 ഏപ്രിലില്‍ ആണ് റോവർ ചന്ദ്രനില്‍ ഇറങ്ങുക. ദൗത്യം വിജയമായാല്‍ ചന്ദ്രനില്‍ ഇറങ്ങുന്ന നാലാമത്തെ രാജ്യമായി യുഎഇ മാറും. മാരെ ഫ്രിഗോറിസിന്‍റെ തെക്കുകിഴക്കൻ പുറം അറ്റത്തുള്ള അറ്റ്ലസ് ഗർത്തത്തിലാണ് റാഷിദ് റോവർ ആദ്യം ഇറങ്ങുക.
ചന്ദ്രോപരിതലത്തിൽ പരന്നതും ഇരുണ്ടതുമായ സമതലമാണ് ‘മാരി’.ഇവിടെ മുന്‍പ് ആരും പര്യവേഷണം നടത്തിയിട്ടില്ല. 10 കിലോഗ്രാം ഭാരമുളളതാണ് റാഷിദ് റോവർ. ദുബായ് ഭരണാധികാരിയായിരുന്ന അന്തരിച്ച ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്‍റെ പേരിലാണ് യുഎഇയുടെ ആദ്യ ചാന്ദ്ര ദൗത്യം. ദൗത്യം വിജയിച്ചാൽ അറബ് ലോകത്തെ ആദ്യ ചന്ദ്രദൗത്യമാകും ഇത്.
ചന്ദ്രന്‍റെ പ്ലാസ്മയെക്കുറിച്ച് പഠിക്കുകയും ചന്ദ്രന്‍റെ പൊടി, ചന്ദ്രോപരിതലത്തിലെ ചലനശേഷി, വ്യത്യസ്ത പ്രതലങ്ങൾ എന്നിവകുറിച്ചെല്ലാം കൂടുതല്‍ വിവരങ്ങള്‍ നല്‍കുകയെന്നുളളതാണ് റാഷിദ് റോവറിന്‍റെ ദൗത്യം. രണ്ട് ഉയർന്ന സാങ്കേതികയുളള ക്യാമറകൾ ഉപയോഗിച്ച് ഇത് ഡാറ്റയും ചിത്രങ്ങളും ഭൂമിയിലേക്ക് റാഷിദ് റോവർ അയയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.