ഷാർജ: എമിറേറ്റിലെ വിവിധ മേഖലകളിലുളള കച്ച പാർക്കിംഗുകള്‍ അടയ്ക്കാന്‍ അധികൃതർ ആലോചിക്കുന്നു. എമിറേറ്റിലെ താമസക്കാർക്ക് പൊതു പാർക്കിംഗിന് കൂടുതല്‍ ഇടം നല്‍കുന്നതിനും മേഖലയുടെ സൗന്ദര്യം നിലനിർത്തുന്നതിനുമായാണ് കച്ച പാർക്കിംഗുകള്‍ പൂട്ടി പൊതുപാർക്കിംഗുകള്‍ വികസിപ്പിക്കുന്നത്. ഷാർജയിൽ പൊതു പാർക്കിംഗിനായി നിലവില്‍ 57,000 സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ട്, അവയെല്ലാം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധനാ സംഘങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.
ഒക്ടോബറിൽ, ഷാർജ മുനിസിപ്പാലിറ്റി 2,440 പുതിയ പാർക്കിംഗ് സ്ഥലങ്ങൾ പെയ്ഡ് സ്ലോട്ടുകളാക്കി മാറ്റിയിരുന്നു. 53 കച്ച പാർക്കിംഗുകള്‍ അടച്ചുപൂട്ടുകയും ചെയ്തു.
സൗജന്യ പാർക്കിംഗ് കേന്ദ്രങ്ങള്‍ അടച്ചതോടെ അൽ മജാസ്, അൽ ഖാൻ പ്രദേശങ്ങളിലെ പ്രതിമാസ വാടക സ്വകാര്യ പാർക്കിംഗ് ഓപ്പറേറ്റർമാർ വർധിപ്പിച്ചുവെന്നും ആരോപണമുണ്ട്.
ചില പാർക്കിംഗ് കേന്ദ്രങ്ങള്‍ സ്വകാര്യകമ്പനികള്‍ ഏറ്റെടുക്കുകയും ചെയ്തു. സൗജന്യ പാർക്കിംഗ് ഇടങ്ങള്‍ പണം കൊടുത്ത് പാർക്ക് ചെയ്യുന്ന കേന്ദ്രങ്ങളായി മാറുന്നതോടെ പാർക്കിംഗിനായി മാസം 150 മുതല്‍ 300 ദിർഹം വരെ മാറ്റിവയ്ക്കേണ്ടിവരുമെന്നാണ് ഷാർജയിലെ താമസക്കാർ പറയുന്നത്.