അബുദബി: അനുമതിയില്ലാതെ ചിത്രം പകർത്തുകയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്ത വ്യക്തിക്ക് 15,000 ദിർഹം പിഴ നല്കാന് കോടതി ഉത്തരവ്. അബുദബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിട്സ്ട്രേറ്റിവ് കോടതിയുടെ ഉത്തരവ് അബൂദബി അപ്പീൽ കോടതി ശരിവച്ചു.
അപരിചിതരായ രണ്ടുപേരുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ ടിക് ടോകിലും സ്നാപ് ചാറ്റിലുമാണ് യുവാവ് പങ്കുവച്ചത്. തങ്ങളുടെ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ചതിനെതിരെ ഇരുവരും കോടതിയെ സമീപിച്ചു. തങ്ങളുടെ സ്വകാര്യതയിൽ കടന്നുകയറിയതിന് 51,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു അബൂദബി സിവിൽ കോടതിയെ സമീപിച്ചത്.
എന്നാല്‍ നഷ്ടപരിഹാരമായി കുറഞ്ഞ തുകയാണ് കോടതി അനുവദിച്ചത്. ഇതോടെ ഇവർ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്കി. ഇതിലാണ് നിലവിലെ വിധി ഉണ്ടായിരിക്കുന്നത്. യുഎഇയില്‍ അനുമതിയില്ലാതെ ചിത്രങ്ങള്‍ പകർത്തുന്നതും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതും കുറ്റകരമാണ്. കുറ്റകൃത്യത്തിന് ശിക്ഷയായി ആറ് മാസം തടവോ ഒന്നര ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ പിഴയോ ആണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.