ദമാം: സൗദി അറേബ്യയില്‍ ഉംറ വിസയിലെത്തുന്നവർക്ക് രാജ്യത്തെ ഏത് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇറങ്ങാമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. രാജ്യം വിടുന്നതിനും ഇഷ്ടമുളള അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കാം.
നേരത്തെ ജിദ്ദ, ത്വാഈഫ്, മദീന എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാത്രമാണ് ഉംറ വിസയിലുളളവർക്ക് ഇറങ്ങാന്‍ അനുമതി നല്‍കിയിരുന്നത്.
ദേശീയ വിമാന കമ്പനികള്‍ക്കും വിദേശ എയര്‍ലൈനുകള്‍ക്കും പുതിയ വ്യവസ്ഥ ബാധകമാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സര്‍ക്കുലറില്‍ വ്യക്തമാക്കി.
പുതിയ നിർദ്ദേശം പ്രാബല്യത്തിലായതോടെ ഉംറ വിസയിലെത്തുന്നവർക്ക് രാജ്യത്തെ എല്ലാ പ്രവിശ്യകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും സന്ദർശനം നടത്താം. അതേസമയം, ഉംറ വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് ഉംറ കമ്പനികളുടെ സേവനം ഉറപ്പുവരുത്തുന്നത് ഉള്‍പ്പെടെ മാനദണ്ഡങ്ങള്‍ ബാധകമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.