'ഹോളിവുഡ് സിനിമ കണ്ടു പോകരുത്; കാണുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും അകത്താകും': വീണ്ടും വിചിത്ര കല്‍പ്പനയുമായി കിം

'ഹോളിവുഡ് സിനിമ കണ്ടു പോകരുത്; കാണുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും അകത്താകും': വീണ്ടും വിചിത്ര കല്‍പ്പനയുമായി കിം

പ്യോങ്യാങ്: വിചിത്ര കല്‍പ്പനകള്‍ പുറപ്പെടുവിച്ച് കുപ്രസിദ്ധനായ ഉത്തര കൊറിയന്‍ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ വക പുതിയൊരു കല്‍പ്പന കൂടി. രാജ്യത്ത് കുട്ടികള്‍ ഹോളിവുഡ് സിനിമകള്‍ കാണാന്‍ പാടില്ല. ഹോളിവുഡ് സിനിമ കാണുന്ന കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ജയിലിലടയ്ക്കുമെന്നാണ് മുന്നറിയിപ്പ്.

ഹോളിവുഡ് സിനിമയോ ദക്ഷിണ കൊറിയന്‍ സിനിമയോ കാണുന്ന കുട്ടികളുടെ മാതാപിതാക്കളെ ആറ് മാസക്കാലം നിര്‍ബന്ധിത ലേബര്‍ ക്യാമ്പുകളില്‍ പാര്‍പ്പിക്കും. മാത്രമല്ല, സിനിമ കാണുന്ന കുട്ടികള്‍ക്ക് അഞ്ച് വര്‍ഷത്തെ തടവുശിക്ഷയാണ് ലഭിക്കുക. 'ദ മിറര്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തെ ഇത്തരം സംഭവങ്ങള്‍ കണ്ടെത്തിയാല്‍ ശക്തമായ താക്കീത് നല്‍കി മാതാപിതാക്കളെ വിട്ടയയ്ക്കുകയായിരുന്നു പതിവ്. നിയമ വിരുദ്ധമായി വിദേശ സിനിമകളുടെ പകര്‍പ്പുകള്‍ കൈവശം വെക്കുന്ന മാതാപിതാക്കള്‍ക്ക് ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ഇനി മുതല്‍ യാതൊരു വിധത്തിലുള്ള ദാക്ഷിണ്യവും ലഭിക്കില്ല.

ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ പ്രാദേശിക തലങ്ങളിലേക്കെത്തിക്കാനും അവ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി ഇന്‍മിന്‍ബാന്‍ എന്ന സമ്പ്രദായവും ഉത്തര കൊറിയ നടപ്പാക്കി. ഭരണാധികാരിയായ കിം ജോങ് ഉന്നിന്റെ സോഷ്യലിസ്റ്റ് ആദര്‍ശങ്ങള്‍ക്കനുസൃതമായി കുട്ടികളെ വളര്‍ത്തണമെന്ന് ഇന്‍മിന്‍ബാന്‍ മാതാപിതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുന്നുണ്ട്.

സിനിമാ പ്രേമികളെ മാത്രമല്ല കിം ജോങ് ഉന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. നൃത്തം, അവതരണം, സംഗീതാലാപനം എന്നീ മേഖലകളില്‍ തല്‍പരരായവര്‍ക്കെതിരേയും കടുത്ത നടപടികളാണ് കിം സ്വീകരിക്കുന്നത്. ദക്ഷിണ കൊറിയക്കാരെ അനുകരിക്കുന്നവരും അവരുടെ മാതാപിതാക്കളും ആറ് മാസത്തെ തടവുശിക്ഷ അനുഭവിക്കേണ്ടി വരും.

തന്റെ പത്ത് വയസുള്ള മകളുടെ പേരായ 'കിം ജു എയ്' രാജ്യത്തെ മറ്റൊരു പെണ്‍കുട്ടിക്കും പാടില്ലെന്ന വിചിത്രമായ ഉത്തരവ് കഴിഞ്ഞ മാസം കീം പുറപ്പെടുവിച്ചിരുന്നു.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.