ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വീട്ടിലെത്തി: തടഞ്ഞ് പ്രവര്‍ത്തകര്‍; പാകിസ്ഥാനില്‍ സംഘര്‍ഷം

ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വീട്ടിലെത്തി: തടഞ്ഞ് പ്രവര്‍ത്തകര്‍; പാകിസ്ഥാനില്‍ സംഘര്‍ഷം

ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘവും പാകിസ്ഥാന്‍ തെഹ്രിക് ഇ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം.

തോഷഖാന കേസുമായി ബന്ധപ്പെട്ട് ഹാജരാകുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയതിനാല്‍ സെഷന്‍സ് കോടതി ഇമ്രാനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ലാഹോര്‍ സമാന്‍ പാര്‍ക്കിലെ വസതിയിലെത്തിയത്. പഞ്ചാബ് പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇമ്രാന്‍ വസതിയില്‍ ഇല്ലായിരുന്നതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.

വിവരമറിഞ്ഞ് ഇമ്രാന്റെ വസതിയ്ക്ക് മുന്നില്‍ തടിച്ചു കൂടിയ പാകിസ്ഥാന്‍ തെഹ്രിഖ് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസിനെ തടയാനായി ആയിരക്കണക്കിന് പിടിഐ പ്രവര്‍ത്തകരാണ് ഇമ്രാന്റെ വസതിക്ക് മുന്നില്‍ തടിച്ചു കൂടിയത്.


വിദേശ രാജ്യങ്ങളില്‍ നിന്ന് പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ സൂക്ഷിക്കുന്ന തോഷഖാനയില്‍ ഇമ്രാന്‍ ഖാന്‍ സൂക്ഷിച്ചിരുന്ന സമ്മാനങ്ങളുടെ വിവരങ്ങള്‍ ആസ്തി വെളിപ്പെടുത്തലില്‍ മറച്ചുവെന്നാണ് കേസ്. കേസില്‍ ഹാജരാകാനായി ഇസ്ലാമാബാദ് കോടതി മൂന്നുതവണ ഇമ്രാന് നോട്ടീസ് അയച്ചിരുന്നു.

എന്നാല്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് തചെയ്യാനായി കോടതി ഉത്തരവിടുകയായിരുന്നു. തുടര്‍ന്നാണ് പഞ്ചാബ് പ്രവിശ്യ പൊലീസിന്റെ സഹായത്തോടെ ഇസ്ലാമാബാദ് പൊലീസ് അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയത്. എന്നാല്‍ വസതിക്ക് പുറത്ത് തടിച്ചുകൂടിയ പിടിഐ പ്രവര്‍ത്തകര്‍ പൊലീസിനെ തടയുകയായിരുന്നു.

അതേസമയം ജാമ്യമില്ലാ അറസ്റ്റ് വാറന്റ് റദ്ദാക്കാന്‍ കോടതിയെ സമീപിക്കുമെന്ന് ഇമ്രാന്റെ അഭിഭാഷകര്‍ അറിയിച്ചു. ഇമ്രാനെ കസ്റ്റഡിയില്‍ എടുക്കാനും മാര്‍ച്ച് ഏഴിന് കോടതിയില്‍ ഹാജരാക്കാനുമാണ് കോടതി നിര്‍ദേശം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.