ദുബായ്: ദുബായില്‍ നടന്ന ബോട്ട് ഷോ സമാപിച്ചു. 30,000 ത്തിലധികം പേരാണ് ഇത്തവണയും ദുബായ് ഹാർബറില്‍ നടന്ന ബോട്ട് ഷോയിലേക്ക് എത്തിയത്. 250 കോടി ദിർഹമിലേറെ മൂല്യമുളള ബോട്ടുകള്‍ അണിനിരന്ന ഷോയിലില്‍ 175 ലധികം ബോട്ടുകളും സമുദ്രഗതാഗത സംവിധാനങ്ങളും അണിനിരന്നു.
അടുത്തതലമുറ സാങ്കേതിക വിദ്യകളുടെ സംയോജനവും സമുദ്ര വ്യവസായത്തിലൂടനീളം അവ എങ്ങനെ പ്രയോഗിക്കുന്നുവെന്നതും നേരിട്ട് കണ്ട് മനസിലാക്കാന്‍ ബോട്ട് ഷോ സന്ദർശകർക്ക് ഗുണമായി. ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കും ആവശ്യക്കാർക്കും ബോട്ടുകള്‍ക്ക് ആവശ്യമായ ഉപകരണങ്ങളും ഉല്‍പന്നങ്ങളും വാങ്ങാനുളള വേദികൂടിയായിരുന്നു ബോട്ട് ഷോ.
സമുദ്രഗതാഗത മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിനുളള നൂതനാശയങ്ങളും സാങ്കേതിക മികവുകളും പങ്കുവെക്കുന്നതായിരുന്നു ഇത്തവണ മേളയുടെ പ്രമേയം. 10 പുതിയ ബ്രാന്‍ഡുകളും ഇത്തവണ സന്ദർശകർക്ക് മുന്നിലെത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ബോട്ട് ഉടമകൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവരും പങ്കെടുത്തു.