നാഷ്‌വിൽ: അമേരിക്കന്‍ സംസ്ഥാനമായ ടെന്നിസിയില്‍ സ്വകാര്യ ക്രിസ്ത്യന്‍ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ നാഷ്‌വില്ലില്‍ പ്രീ സ്‌കൂള്‍ മുതല്‍ ആറാം ക്ലാസ് വരെ ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന
ദി കവനന്റ് സ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്. ആയുധധാരിയായ യുവതിയാണ് കൊലപാതകം നടത്തിയത്. മൂന്ന് കുട്ടികളെയും മൂന്ന് ജീവനക്കാരെയുമാണ് വെടിവെച്ച് കൊന്നത്. സംഭവത്തില്‍ നിരവധി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥിനി, 28 വയസുള്ള ഓഡ്രി ഹെയ്ലാണ് ആക്രമണം നടത്തിയതെന്നു നാഷ്‌വിൽ പൊലീസ് അറിയിച്ചു. കുറ്റവാളി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. യുവതിയുടെ കൈവശം രണ്ട് റൈഫിളുകളും ഒരു കൈത്തോക്കുമുണ്ടായിരുന്നു. വെടിവയ്പ്പില്‍ പരിക്കേറ്റ കുട്ടികളെ മണ്‍റോ കാരെല്‍ ജൂനിയര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
സ്വകാര്യ ക്രിസ്റ്റ്യന്‍ വിദ്യാലയത്തില്‍ 12 വയസില്‍ താഴെയുള്ള കുട്ടികളാണ് പഠിക്കുന്നത്. നിലവില്‍ സ്‌കൂള്‍ പൊലീസ് അടച്ചുപൂട്ടിയിരിക്കുകയാണ്. അമേരിക്കയില്‍ സ്‌കൂളുകളില്‍ വെടിപയ്പ്പുണ്ടാകുന്നത് സ്ഥിരം സംഭവമാകുകയാണ്. എന്നാല്‍ ഒരു സ്ത്രീ ആക്രമണം നടത്തുന്നത് വളരെ അസാധാരണമാണ്. ഇവിടെ അക്രമിയുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് വ്യക്തമല്ല.