അട്ടിമറികളുടെ ഫോബ്‌സ് പട്ടിക: മസ്‌കിനെ പിന്തള്ളി അര്‍നോള്‍ഡും അദാനിയെ പിന്തള്ളി അംബാനിയും മുന്നില്‍; മലയാളികളില്‍ യൂസഫലി തന്നെ ഒന്നാമത്

അട്ടിമറികളുടെ ഫോബ്‌സ് പട്ടിക: മസ്‌കിനെ പിന്തള്ളി അര്‍നോള്‍ഡും അദാനിയെ പിന്തള്ളി അംബാനിയും മുന്നില്‍; മലയാളികളില്‍ യൂസഫലി തന്നെ ഒന്നാമത്

ദുബായ്: ഫോബ്‌സ് മാഗസിന്‍ പുറത്ത് വിട്ട ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ വന്‍ അട്ടിമറി. ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിനെ പിന്തള്ളി ലൂയി വിറ്റന്‍ ഉടമ ബെര്‍ണാഡ് അര്‍നോള്‍ഡാണ് ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍. ഇന്ത്യക്കാരുടെ പട്ടികയില്‍ ഗൗതം അദാനിയെ മറികടന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഒന്നാം സ്ഥാനത്തെത്തി. മലയാളികളില്‍ എം.എ. യൂസഫലി 530 കോടി ഡോളറുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി.

211 ശതകോടി ഡോളറാണ് ബെര്‍ണാഡ് അര്‍നോള്‍ഡിന്റെ ആസ്തി. ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ സമ്പത്താകട്ടെ 180 ശതകോടി ഡോളറായി കുറഞ്ഞു. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് (114 ശതകോടി) മൂന്നാമത്. ഇന്ത്യക്കാരുടെ ശതകോടീശ്വര പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച മുകേഷ് അംബാനിക്ക് 83.4 ശതകോടി ആസ്തിയാണുള്ളത്. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ ആസ്തി 90 ശതകോടി ഡോളറില്‍ നിന്ന് 47.2 ശതകോടി ഡോളറായി കുറഞ്ഞു. എച്ച്‌സിഎല്‍ സഹസ്ഥാപകന്‍ ശിവ് നാടാറാണ് (25.6 ശതകോടി) മൂന്നാമത്. ലോറാങ്കിങില്‍ ഇവര്‍ യഥാക്രമം ഒമ്പത്, 24, 55 എന്നീ സ്ഥാനങ്ങളിലാണ്.

മലയാളികളുടെ പട്ടികയില്‍ 320 കോടി ഡോളറിന്റെ ആസ്തിയുമായി ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് രണ്ടാമത്. ആര്‍പി ഗ്രൂപ്പ് സ്ഥാപകന്‍ രവി പിള്ള (320 കോടി), ജെംസ് എഡ്യൂക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി (300 കോടി), ജോയ് ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ് (280 കോടി), ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ (220 കോടി), ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ (210 കോടി), ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍ (180 കോടി), വി ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (100 കോടി) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് മലയാളികള്‍.

ലാകത്തെ പകുതിയോളം കോടീശ്വരന്മാരുടെ സമ്പത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇടിവു വന്നെന്ന് ഫോബ്സ് വിലയിരുത്തി. 254 പേര്‍ പട്ടികയില്‍ നിന്ന് പുറത്തായപ്പോള്‍ 150 സമ്പന്നര്‍ പട്ടികയില്‍ ആദ്യമായി ഇടം നേടി. 2,640 സമ്പന്നരാണ് പട്ടികയില്‍ ആകെയുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.