ദുബായ്:സ്വയം നിയന്ത്രിത ടാക്സികള്‍ ഈ വർഷം അവസാനത്തോടെ ദുബായ് നിരത്തുകളിലെത്തും. ജുമൈറ മേഖലയില്‍ ഈ വർഷം അവസാനത്തോടെ 10 സ്വയം നിയന്ത്രിത ടാക്സികള്‍ സേവനം നടത്തും. സെൽഫ് ഡ്രൈവിങ് ടെക്നോളജി കമ്പനിയായ ക്രൂസുമായി സഹകരിച്ച് ജുമൈറ-1 ഏരിയയിലെ റോഡുകളിൽ മാപ്പിംഗ് തുടങ്ങി.
ഡ്രൈവറില്ലാ വാഹനങ്ങള്‍ ഉപയോഗിച്ച് ഗതാഗത സിഗ്നലുകള്‍, സൈനേജ്, ഡ്രൈവർമാരുടെ പെരുമാറ്റം എന്നിവ സംബന്ധിച്ചുളള വിവരശേഖരണവും സാങ്കേതിക വിദ്യയുടെ പരിശോധനയും നടക്കുകയാണ്.
2030ഓടെ ദുബായിൽ ഉടനീളം 4,000 ഡ്രൈവറില്ലാ ടാക്സികള്‍ വിന്യസിക്കും. ടാക്സികളുടെ നിരക്ക് സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല.ലിമോ ടാക്സി നിരക്കിന് സമാനമായിക്കും നിരക്കെന്നാണ് വിലയിരുത്തല്‍. സാധാരണ ടാക്സികളേക്കാള്‍ ലിമോ ടാസ്കികളില്‍ 30 ശതമാനം നിരക്ക് കൂടുതലാണ്.
സ്വയം നിയന്ത്രിത ടാക്സികളില്‍ പുറകിലാണ് യാത്രാക്കാർക്ക് ഇരിക്കാന്‍ സാധിക്കുക. ആർടിഎയും ക്രൂയിസും സംയുക്തമായാണ് സ്വയം നിയന്ത്രിത ടാക്സികള്‍ നിരത്തിലെത്തിക്കുന്നത്. വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിലാണ് ജുമൈറ ഇതിനായി തെരഞ്ഞെടുത്തത്. ഇത്തിഹാദ് മ്യൂസിയത്തിനും ദുബായ് വാട്ടർ കനാലിനും ഇടയിലായിരിക്കും ടാക്സി സേവനം നടത്തുക