ദുബായ്:പ്രത്യാശയുടെ സന്ദേശമുള്‍ക്കൊണ്ട് പ്രവാസലോകത്തും ഈസ്റ്റർ ആഘോഷിച്ചു. യുഎഇയിലെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാർത്ഥനകളും പാതിരാ കുർബാനയും നടന്നു. വിവിധ ദേവാലയങ്ങളില്‍ ഉയിർപ്പ് പ്രഖ്യാപനവും പളളിക്ക് പുറത്തുളള പ്രദക്ഷിണവും നടന്നു.
യുഎഇയില്‍ ഞായറാഴ്ച അവധിയായതിനാല്‍ ഇത്തവണ പ്രാർത്ഥനകളിലും ശനിയാഴ്ച വൈകീട്ട് നടന്ന പാതിരാ കുർബാനയിലും കൂടുതല്‍ പേർക്ക് പങ്കെടുക്കാന്‍ സാധിച്ചു. ഞായറാഴ്ച പൊതു അവധി ദിനമായതിന് ശേഷമെത്തുന്ന ആദ്യ ഈസ്റ്ററാണ് ഇത്തവണത്തേത്. ദേവാലയങ്ങള്‍ക്ക് പുറമെ വിവിധ ഇടങ്ങളിലും ഈസ്റ്ററുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ അരങ്ങേറി.
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കൂബ് മാർ ഐറേ നിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ഈസ്റ്റർ ശുശ്രൂഷകള്‍ നടന്നത്.ഷാർജ സെന്റ് മേരീസ് യാക്കോബായ സിറിയൻ സൂനൊറോ പാത്രിയാർക്കൽ കത്തീഡ്രലിൽ എബിൻ ഊമേലിൽ, ഫാ. എൽദോസ് കാവാട്ട്, ഫാ. ഏലിയാസ് മാത്യു എന്നിവർ നേതൃത്വം നല്കി. ഷാര്‍ജ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. യൂഹാനോൻ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.
അബൂദബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ പ്രാർഥനാ ശുശ്രൂഷകൾക്ക് കത്തീഡ്രൽ വികാരി എൽദോ എം. പോൾ നേതൃത്വം നല്കി.അബുദബി സെൻറ് സ്റ്റീഫൻ യാക്കോബായ സുറിയാനി പള്ളിയിൽ ഈസ്റ്റർ ശുശ്രൂഷകൾക്ക് ഫാ. ടിജു വർഗീസ് മുഖ്യ കാർമികത്വം വഹിച്ചു.മുസഫ സെന്റ് പോൾസ് കാത്തലിക് പള്ളിയിൽ ഉയിർപ്പ് തിരുന്നാളിന് ഫാ. ടോം ജോസഫ് മുഖ്യകാർമികത്വം വഹിച്ചു.