പാരിസ്; ആൽപ്‌സ് പർവതനിരയിലുണ്ടായ ഹിമപാതത്തിൽ അകപ്പെട്ട് നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും രണ്ടു പേരെ കാണാനില്ലെന്നുമാണ് റിപ്പോർട്ട്. മരിച്ചവരിൽ രണ്ടുപേർ ഗൈഡുമാരാണെന്ന് അധികൃതർ അറിയിച്ചു, ഫ്രഞ്ച് ആൽപ്‌സ് പർവതനിരയിൽ, മോ ബ്ലാങ്കിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള അർമാൻസെറ്റ് ഗ്ലേസിയറിലാണ് ഹിമപാതം ഉണ്ടായത്.
സമുദ്രനിരപ്പിൽ നിന്ന് 3,500 അടി ഉയരത്തിൽ ഒരു കിലോമീറ്റർ ദൂരത്താണ് അപകടം സംഭവിച്ചത്. സമീപത്തുണ്ടായിരുന്ന റിസോർട്ടിൽ നിന്ന് സ്‌കീയിംഗിനായി എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരുടെ പേരുവിവരങ്ങൾ ഇതുവരെ സ്ഥിരീകരിക്കാനായി കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി .
കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രമോൺ, ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ എന്നിവർ ദുരന്തത്തിൽ അനുശോചനം അറിയിച്ചു.