കെന്റക്കി: അമേരിക്കയിലെ കെന്റക്കിയിൽ ഒരു ബാങ്കിലുണ്ടായ വെടിവയ്പിൽ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥനടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു. ലൂയിവില്ലെയിലെ ഓള്‍ഡ് നാഷണല്‍ ബാങ്കിലാണ് വെടിവയ്പ്പുണ്ടായത്. അക്രമിയും കൊല്ലപ്പെട്ടെന്ന് പൊലീസ് അറിയിച്ചു.
പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു ആക്രമണം. ബാങ്കിലെ മുന്‍ ജീവനക്കാരനായ 25 കാരൻ കോണർ സ്റ്റർജിയനാണ് അക്രമിയെന്ന് പൊലീസ് പറഞ്ഞു.
കോണ്‍ഫ്രന്‍സ് റൂമിനകത്ത് തോക്കുമായെത്തിയ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണം ലൈവ് സ്ട്രീം ചെയ്തു. പൊലീസുമായുള്ള വെടിവയ്പ്പിനിടെയാണ് അക്രമിയും കൊല്ലപ്പെട്ടത്.
പൊതുജനങ്ങൾക്കായി ബാങ്കിംഗ് പ്രവർത്തനം ആരംഭിക്കുന്നതിന് 30 മിനിറ്റ് മുമ്പാണ് ആക്രമണം ഉണ്ടായത്. അകത്ത് രാവിലത്തെ പതിവ് കോൺഫ്രൻസ് മീറ്റിങ് നടക്കുകയായിരുന്നു. ഈ സമയമാണ് പ്രതി ആക്രമിച്ച് കയറി വെടിവയ്പ്പ് നടത്തിയത്.
പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ഇതിൽ 10 ദിവസം മുമ്പ് പൊലീസ് അക്കാദമിയിൽ നിന്ന് ബിരുദം നേടിയ 26 കാരനായ പൊലീസ് ഉദ്യോഗസ്ഥനും ഉണ്ട്. സംഭവത്തിൽ പൊലീസും എഫ്ബിഐയും അന്വേഷണം തുടങ്ങി.