ദുബായ് ദേരയില്‍ വന്‍ തീപിടുത്തം, മലയാളി ദമ്പതികള്‍ ഉള്‍പ്പെടെ 16 പേർ മരിച്ചു

ദുബായ് ദേരയില്‍ വന്‍ തീപിടുത്തം, മലയാളി ദമ്പതികള്‍ ഉള്‍പ്പെടെ 16 പേർ മരിച്ചു

നൈഫ്: ദുബായ് ദേര നൈഫില്‍ തീപിടുത്തം. മലയാളി ദമ്പതികള്‍ ഉള്‍പ്പടെ 16 പേർ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശികളായ
റിജേഷ് (38), ഭാര്യ ജെഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. ട്രാവല്‍സിലാണ് റിജേഷ് ജോലി ചെയ്തിരുന്നത്. ഭാര്യ ജെഷി സ്കൂള്‍ അധ്യാപികയാണ്


രണ്ട് തമിഴ് നാട് സ്വദേശികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 12.35 ഓടെ ദുബായ് ദേരയിലെ ലത്തീഫ മസ്ജിദിന് പിന്നിലുളള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. 

താമസ ബില്‍ഡിംഗില്‍ ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തമുണ്ടായ ആറ് മിനിറ്റിനകം സിവില്‍ ഡിഫന്‍സ് സംഘമെത്തി. ഉച്ചയ്കക്ക് 2.42 ഓടെ തീയണച്ചുവെങ്കിലും വിഷപ്പുക ശ്വസിച്ചാണ് പലരും മരിച്ചത്. മരിച്ചവരില്‍ പാകിസ്ഥാന്‍ നൈജീരിയന്‍ സ്വദേശികളുമുണ്ട്. 

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായി സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു.കെട്ടിട സുരക്ഷയും ആവശ്യകതകളും പാലിക്കാത്തതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായും വക്താവ് പറയുന്നു.സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.


മൃതദേഹങ്ങള്‍ പോലീസ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സാമൂഹ്യപ്രവർത്തകരായ നസീർ വാടാനപ്പളളി, നിസാർ പട്ടാമ്പി തുടങ്ങിയവരുടെ നേതൃത്വത്തില്‍ മുഴുവന്‍ മൃതദേഹങ്ങളും തിരിച്ചറിയാനുളള ശ്രമങ്ങള്‍ നടക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.