ദുബായില്‍ തീപിടിത്തം: മലപ്പുറം സ്വദേശികളായ ദമ്പതികളടക്കം പതിനഞ്ച് പേര്‍ മരിച്ചു

ദുബായില്‍ തീപിടിത്തം: മലപ്പുറം സ്വദേശികളായ ദമ്പതികളടക്കം പതിനഞ്ച് പേര്‍ മരിച്ചു

ദുബായ്: ദുബായ് ദേര ബുര്‍ജ് മുറാറില്‍ കെട്ടിടത്തിന് തീപിടിച്ച് മലയാളി ദമ്പതികളടക്കം പതിനഞ്ച് പേര്‍ മരിച്ചു. മലപ്പുറം വേങ്ങര കാലങ്ങാടന്‍ റിജേഷ് (37), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍. ഇന്നലെ ഉച്ചയ്ക്കാണ് തലാല്‍ സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ തീപിടിത്തമുണ്ടായത്.

തമിഴ്‌നാട് സ്വദേശികളായ അബ്ദുല്‍ ഖാദര്‍, സാലിയാക്കൂണ്ട് എന്നിവരും മരിച്ചവരിലുണ്ട്. മറ്റുള്ളവര്‍ ആഫ്രിക്കയില്‍ നിന്നും പാകിസ്താനില്‍ നിന്നും വന്നവരാണെന്നുമാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തില്‍ ഒന്‍പത് പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം. വിന്‍ഡോ എസി പൊട്ടിത്തെറിച്ചതാണ് അപകടം രൂക്ഷമാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. തൊട്ടടുത്ത മുറിയിലെ തീപിടുത്തത്തെ തുടര്‍ന്നുള്ള പുക റിജേഷിന്റെ മുറിയിലേക്ക് പടരുകയായിരുന്നു. പുക ശ്വസിച്ചാണ് ഇവരുടെ മരണം.

രക്ഷാപ്രവര്‍ത്തനം നടത്തിയ സുരക്ഷാ ജീവനക്കാരനും മരിച്ചതായാണ് വിവരം. ട്രാവല്‍സ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു റിജേഷ്. ഖിസൈസ് ക്രെസന്റ് സ്‌കൂള്‍ അധ്യാപികയാണ് ജിഷി. പോലീസും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരികയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.