സുഡാൻ; സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ സുഡാനിൽ മലയാളി വെടിയേറ്റ് മരിച്ചു. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശിയും വിമുക്തഭടനുമായ ആൽബർട്ട് അഗസ്റ്റിനാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിനുള്ളിൽ നിന്ന് ഫോൺ ചെയ്യുന്നതിനിടെയാണ് ആൽബർട്ടിന് വെടിയേറ്റത്. ഈ സമയം ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കൾ
ഏറ്റമുട്ടൽ തുടരുന്നതിനിടെ ഇന്ത്യക്കാരോട് വീടിനുള്ളിൽ തന്നെ തുടരാൻ എംബസി നിർദ്ദേശിച്ചിരുന്നു. സുഡാനിന്റെ തലസ്ഥാനമായ ഖാർത്തൂമിൽ ഒട്ടേറെ തവണ വെടിവയ്പ്പുണ്ടായതിന് പിന്നാലെയാണ് ഇന്ത്യൻ എംബസിയുടെ നിർദ്ദേശം.
റിപ്പോർട്ടുചെയ്ത വെടിവയ്പ്പുകളും ഏറ്റുമുട്ടലുകളും കണക്കിലെടുത്ത് എല്ലാ ഇന്ത്യക്കാരോടും പരമാവധി മുൻകരുതലുകൾ എടുക്കാനും വീടിനുള്ളിൽ തന്നെ തുടരാനും നിർദ്ദേശിക്കുന്നു. ദയവായി ശാന്തരായിരിക്കുക. അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയെന്ന് ഖാർത്തൂമിലെ ഇന്ത്യൻ എംബസി ട്വീറ്റിൽ പറഞ്ഞു
പ്രസിഡൻഷ്യൽ കൊട്ടാരം, സുഡാനിലെ ആർമി ചീഫ് ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാന്റെ വസതി, ഖാർത്തൂമിലെ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുടെ നിയന്ത്രണം ഏറ്റെടുത്തതായി സുഡാനിലെ പാരാമിലിട്ടറി റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് അവകാശപ്പെട്ടതായി വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തിരുന്നു. സൈന്യവുമായുള്ള പോരാട്ടത്തെത്തുടർന്ന് സുഡാനിലെ പല പ്രധാന സ്ഥലങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും അവർ അവകാശപ്പെട്ടിട്ടുണ്ട്.