മൂന്ന് മണിക്കൂര്‍ വെടിനിര്‍ത്തല്‍: പിന്നാലെ വീണ്ടും കലാപം; സുഡാനില്‍ മരണം 100 കടന്നു

മൂന്ന് മണിക്കൂര്‍ വെടിനിര്‍ത്തല്‍: പിന്നാലെ വീണ്ടും കലാപം; സുഡാനില്‍ മരണം 100 കടന്നു

ഖാര്‍ത്തൂം: ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ സൈന്യവും അര്‍ധ സൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഘര്‍ഷങ്ങളില്‍ അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. വെടിയേറ്റ് മരിച്ച മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്്.

അര്‍ധസൈനിക വിഭാഗമായ ആര്‍.എസ്.എഫ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം ശക്തമാണ്. തലസ്ഥാനമായ ഖാര്‍ത്തൂമിലാണ് കനത്ത വെടിവയ്പും അക്രമവും നടക്കുന്നത്.

ഖാര്‍ത്തൂമില്‍ മാത്രം 97 പേര്‍ മരിച്ചതായാണ് മാധ്യമ റിപ്പോര്‍ട്ട്. നേരത്തെ മൂന്ന് മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്.

ഖാര്‍ത്തൂം, മര്‍വ, അല്‍-അബൈദ് എന്നിവടങ്ങളിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ആര്‍.എസ്.എഫ് ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്ന് അമേരിക്കയും ബ്രിട്ടണും യൂറോപ്യന്‍ രാജ്യങ്ങളും ആവശ്യപ്പെട്ടു.

കരസേനാ മേധാവി ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും ആര്‍എസ്എഫ് ഗ്രൂപ്പിന്റെ തലവന്‍ ജനറല്‍ മുഹമ്മദ് ഹംദാന്‍ ദഗാലോയും തമ്മിലുള്ള അധികാര പോരാട്ടത്തിന്റെ ഭാഗമാണ് ഏറ്റുമുട്ടല്‍. 2021 ഒക്ടോബറിലെ സൈനിക അട്ടിമറി സംയുക്തമായി സംഘടിപ്പിച്ച മുന്‍ സഖ്യകക്ഷികളാണ് രണ്ട് ജനറല്‍മാരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.