റോം: കടലിൽ ഒഴുകിയെത്തിയ രണ്ടു ടൺ തൂക്കം വരുന്ന കൊക്കെയ്ൻ പൊതികൾ പിടിച്ചെടുത്ത് ഇറ്റാലിയൻ പൊലീസ്. തിങ്കളാഴ്ച കസ്റ്റംസ് പൊലീസ് നടത്തിയ പതിവ് ആകാശ പട്രോളിങ്ങിനിടെയാണ് തെക്കൻ ഇറ്റലിയിലെ സിസിലിയ ദ്വീപിന്റെ കിഴക്കൻ തീരത്ത് പൊങ്ങിക്കിടക്കുന്ന നിലയിൽ കൊക്കെയ്ൻ പൊതികൾ കണ്ടെത്തിയത്.
ഇവയ്ക്ക് 400 മില്യൺ യൂറോയിലധികം വിപണി മൂല്യമുണ്ടെന്ന് ഇറ്റലിയിലെ സാമ്പത്തികകാര്യ പോലീസ് അധികൃതർ അറിയിച്ചു. രാജ്യത്തെ ലഹരികടത്തിലെ റെക്കോർഡ് പിടിച്ചെടുക്കൽ എന്നാണ് പൊലീസ് ഇതിനെ വിശേഷിപ്പിച്ചത്.
ലഹരിമരുനിന്റെ നിരവധി പൊതികൾ വലകൾ ഉപയോഗിച്ച് ഒന്നിച്ചു ബന്ധിപ്പിച്ച നിലയിലായിരുന്നു. വാട്ടർപ്രൂഫ് സംവിധാനത്തോടെയും വെള്ളത്തിൽ മുങ്ങിപ്പോകാത്തരീതിയിലുമാണ് ഇവ പൊതിഞ്ഞിരിക്കുന്നത്. കടലിൽ നിക്ഷേപിച്ച പൊതികൾ ചരക്കുകപ്പൽവഴി വീണ്ടെടുത്ത് വിപണിയിൽ എത്തിക്കുകയായിരുന്നു ലഹരിമരുന്നു കടത്തുകാരുടെ ലക്ഷ്യമെന്നാണ് സൂചന