സുഡാനിൽ ജനം കടുത്ത ദുരിതത്തിൽ; 24 മണിക്കൂർ വെടിനിർത്തൽ വൈകുന്നേരം ആറിന് അവസാനിക്കും

സുഡാനിൽ ജനം കടുത്ത ദുരിതത്തിൽ; 24 മണിക്കൂർ വെടിനിർത്തൽ വൈകുന്നേരം ആറിന് അവസാനിക്കും

സുഡാൻ: ഒന്നരയാഴ്ചയായി സുഡാനിൽ തുടരുന്ന ആഭ്യന്തര കലാപത്തിന് ആശ്വാസം. ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച വെടിനിർത്തൽ ഇന്ന് വൈകുനേരം ആറു മണിക്ക് അവസാനിക്കും. പോരാട്ടം നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് ജനങ്ങൾക്ക് ഒഴിഞ്ഞുപോകാൻ അവസരമൊരുക്കാനും ദുരിതമനുഭവിക്കുന്ന ജനത്തിന് സഹായമെത്തിക്കുന്നതിനുമാണ് താൽക്കാലിക വെടിനിർത്തൽ. 

സർക്കാർ സേനയുടെ തലവൻ ജനറൽ അബ്ദൽ ഫത്താ ബർഹാനും വിമത ആർഎസ്എഫ് നേതാവ് ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോയും ഇക്കാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിനു നേരെയും ആക്രമണം നടന്നു. തുടർന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇരു ജനറൽമാരുമായും ബന്ധപ്പെട്ടാണ് താൽക്കാലിക വെടിനിർത്തലിനു വഴിയൊരുക്കിയത്.

രാഷ്ട്രീയ അധികാരം പിടിക്കാനായി ഇരുകൂട്ടരും നടത്തുന്ന ശ്രമം രൂക്ഷമായ പോരാട്ടത്തിൽ കലാശിച്ചതോടെ 185 പേർ മരിക്കുകയും രണ്ടായിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ടാങ്കുകളും പോർവിമാനങ്ങളും ഉപയോഗിച്ചുള്ള പോരാട്ടം മൂലം ജനത്തിനു വെളിയിലിറങ്ങാനാവാത്ത സ്ഥിതിയാണ്. കടുത്ത ദുരിതത്തിലുള്ള ജനത്തിനു അടിയന്തരസഹായം എത്തിക്കാൻ റെഡ് ക്രോസ്, റെഡ് ക്രെസന്റ് പോലുള്ള രാജ്യാന്തര ഏജൻസികൾക്കും കഴിയുന്നില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.