എല്ലാ പിഴയും ഒഴിവാക്കിയിട്ടില്ല; മെസേജ് വന്നാല്‍ പിഴ അടയ്ക്കണം

 എല്ലാ പിഴയും ഒഴിവാക്കിയിട്ടില്ല; മെസേജ് വന്നാല്‍ പിഴ അടയ്ക്കണം

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പും പൊലീസും നേരത്തെ തന്നെ നിരത്തില്‍ സ്ഥാപിച്ചിട്ടുള്ള കാമറകളില്‍ നിന്നുള്ള ഇ-ചെലാന്‍ കേസുകളിലെ പിഴ ഒഴിവാക്കിയിട്ടില്ല. ഇത്തരം പിഴകള്‍ വാഹന ഉടമകള്‍ അടക്കേണ്ടതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സേഫ് കേരള പദ്ധതിയോട് അനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള ഡിജിറ്റല്‍ എന്‍ഫോഴ്‌സ്‌മെന്റ് ക്യാമറകളില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ പിഴയാണ് മെയ് 19 വരെ ഒഴിവാക്കുകയെന്ന് അറിയിപ്പില്‍ പറയുന്നു.

ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകളില്‍ കണ്ടെത്തുന്ന നിയമ ലംഘനങ്ങളുടെ പിഴ മാത്രമാണ് ഒരു മാസത്തേക്ക് സര്‍ക്കാര്‍ ഒഴിവാക്കുന്നത്. ഇത്തരം കേസുകളില്‍ വാഹന ഉടമകള്‍ക്ക് വാണിങ് മെമ്മോ തപാലില്‍ ലഭ്യമാക്കും. ഫോണില്‍ എസ്എംഎസ് അലര്‍ട്ട് ലഭിക്കില്ല.

വാണിങ് മെമ്മോ അല്ലാത്ത മറ്റ് ഇ-ചെലാന്‍ കേസുകളില്‍ ഫോണില്‍ എസ്എംഎസ് അലര്‍ട്ട് നല്‍കും. അതിന് പിഴ അടയ്‌ക്കേണ്ടതാണ്. പിഴ അടച്ചില്ലെങ്കില്‍ 30 ദിവസത്തിന് ശേഷം പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരും. നിലവിലെ ഫോണ്‍ നമ്പറുകളില്‍ മാറ്റം ഉണ്ടെങ്കില്‍ വാഹന ഉടമകള്‍ക്ക് പരിവാഹന്‍ സേവ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.