കൊച്ചി: രണ്ടുദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കൊച്ചിയിലെ റോഡ് ഷോയുടെ ദൂരം കൂട്ടി. 1.2 കിലോമീറ്ററിൽ നിന്ന് 1.8 കിലോമീറ്ററായി റോഡ് ഷോ ദീർഘിപ്പിച്ചത്. കൂടുതൽ ആളുകൾ എത്തുന്നത് പരിഗണിച്ചാണ് പേരണ്ടൂർ പാലം മുതൽ തേവര കോളജ് വരെയാക്കി റോഡ് ഷോ നീട്ടിയതെന്ന് സംഘാടകർ അറിയിച്ചു. പ്രധാനമന്ത്രിയെത്തുന്ന കൊച്ചിയിലും തിരുവനന്തപുരത്തും സുരക്ഷാ ഭീഷണി മുൻനിർത്തി കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
അതേസമയം, കേരളത്തിലെത്തുന്ന പ്രധാനമന്ത്രി കൊച്ചിയിൽ ക്രൈസ്തവ മതമേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച വൈകിട്ട് ഏഴിന് കൊച്ചിയിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. എട്ടു പേർക്കാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലേക്ക് ക്ഷണം ലഭിച്ചത്.
മാർ ജോർജ്ജ് ആലഞ്ചേരി (സിറോ മലബാർ സഭ), ബസേലിയോസ് മാർതോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്ക ( ഓർത്തഡോക്സ് സഭ), ജോസഫ് മാർ ഗ്രീഗോറിയോസ് (യാക്കോബായ സഭ), മാർ മാത്യു മൂലക്കാട്ട് (ക്നാനായ കത്തോലിക്ക സഭ, കോട്ടയം), മാർ ഔജിൻ കുര്യാക്കോസ് (കൽദായ സുറിയാനി സഭ), കർദ്ദിനാൾ മാർ ക്ലീമിസ് (സിറോ മലങ്കര സഭ), ആർച്ച്ബിഷപ് മാർ ജോസഫ് കളത്തിപ്പറമ്പിൽ, കുര്യാക്കോസ് മാർ സേവേറിയൂസ് (ക്നാനായ സിറിയൻ സഭ, ചിങ്ങവനം) എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുക്കും.