തൃശൂര്‍: പരമ്പരാഗത ഹോട്ടല്‍ വ്യവസായത്തിന് വിലക്കയറ്റത്തിന് തട്ടുകടകള്‍ ഭീഷണിയാകുന്നതായി റിപ്പോര്‍ട്ട്. ദിനംപ്രതിയെന്നോണം പാതയോരങ്ങളില്‍ പുതിയ തട്ടുകടകള്‍ ഉയരുമ്പോള്‍ പിടിച്ചു നില്‍ക്കാനാകാതെ വലിയ ഹോട്ടലുകള്‍ പൂട്ടുകയാണ്.
100 രൂപയുടെ രജിസ്ട്രേഷനെടുത്ത് തട്ടുകട തുടങ്ങാനാകുമെന്നതാണ് പ്രത്യേകത. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ രജിസ്ട്രേഷനെടുത്ത് രണ്ടുവര്‍ഷത്തിനിടെ തുടങ്ങിയത് രണ്ടുലക്ഷത്തോളം തട്ടുകടകളാണ്. എന്നാല്‍ കോവിഡ് കാലത്തിനുശേഷം സംസ്ഥാനത്ത് 17,000 ഹോട്ടലുകളാണ് ഇല്ലാതായത്. പരമ്പരാഗത ഹോട്ടലുകളില്‍ 10 ശതമാനം ന്യൂജന്‍ ഭക്ഷണ ഇടമായും പരിണമിച്ചു. കൂടാതെ രൂപമാറ്റം വരുത്തി മറ്റുസംരംഭങ്ങളായവയും സ്ഥിരമായി പൂട്ടിയവയും ഇക്കൂട്ടത്തില്‍ ഉണ്ട്. കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ കണക്കാണിത്. പൂട്ടിയവയില്‍ ഏറെയും സസ്യഭക്ഷണ ശാലകളാണ്.
വിലക്കുറവും വൈവിധ്യമാര്‍ന്ന രുചിയും രാത്രികാല സേവനവുമാണ് തട്ടുകടകളുടെ വളര്‍ച്ചയുടെ കാരണം. ഹോട്ടലുകള്‍ക്ക് ലൈസന്‍സിനുമാത്രം 2000 രൂപയാണ് ഫീസ്. ഇതിനുപുറമേ ജി.എസ്.ടി രജിസ്ട്രേഷനും വേണം. വ്യക്തമായ പ്രവര്‍ത്തന മാനദണ്ഡങ്ങളും പാലിക്കണം. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം. ഭക്ഷണം എത്ര സമയത്തിനകം കഴിക്കണമെന്ന നിര്‍ദേശത്തോടെ വേണം പാഴ്സല്‍ നല്‍കാന്‍.
വാണിജ്യ പാചകവാതകത്തിന്റെയും അരിയുള്‍പ്പെടെയുള്ള ഭക്ഷണ വസ്തുക്കളുടെയും വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയിലാക്കി. ഇറച്ചിയുള്‍പ്പെടുന്ന സസ്യേതര ഇനങ്ങള്‍ക്ക് വിലയുയരാത്തത് ഈയിനങ്ങള്‍ പ്രധാനമായും വിറ്റഴിക്കുന്ന തട്ടുകടകള്‍ക്ക് നേട്ടവുമായി.