ഇസ്‍ലാമാബാദ്: പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ സേനയുടെ ആയുധ കേന്ദ്രത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ പന്ത്രണ്ടു പേരോളം കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. 50 ഓളം പേര്‍ക്കു പരിക്കേറ്റു. മരിച്ചവരിൽ ഭൂരിഭാഗവും പോലീസ് ഉദ്യോഗസ്ഥരാണ്. സ്വാത് താഴ്‌വരയിലെ തീവ്രവാദ വിരുദ്ധ ഡിപ്പാർട്ട്മെന്‍റിലാണ് സ്ഫോടനം നടന്നത്. കെട്ടിട സമുച്ചയത്തിൽ തന്നെയാണ് കബൽ ജില്ലാ പൊലീസ് സ്റ്റേഷനും റിസർവ് പൊലീസ് സേനയുടെ ആസ്ഥാനവും.
എന്നാൽ പ്രധാനമായും കേടുപാടുകൾ സംഭവിച്ചത് സിടിഡി കെട്ടിടത്തിനാണ്. കെട്ടിടത്തിൽ പഴയ വെടിമരുന്നു സ്റ്റോർ ഉണ്ടെന്നും ഇത് സ്ഫോടനത്തിന് കാരണമായോ അതോ ആക്രമണമാണോ എന്ന് പൊലീസ് അന്വേഷിക്കുകയാണെന്നും പ്രവിശ്യാ പൊലീസ് മേധാവി അക്തർ ഹയാത്ത് വ്യക്തമാക്കി.
അതേസമയം, സ്ഫോടനത്തിനു പിന്നില്‍ ചാവേറാക്രമണമോ തീവ്രവാദ ആക്രമണമോ അല്ല, വലിയ അളവില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലമാണിത്, ശ്രദ്ധക്കുറവു കൊണ്ടുണ്ടായ അപകടമാകാമെന്നും നിലവില്‍ മറ്റ് തെളിവുകളൊന്നുമില്ലെന്നും തീവ്രവാദ വിരുദ്ധ സേനയുടെ മേഖലാ തലവന്‍ സൊഹൈല്‍ ഖാലിദ് പറഞ്ഞു.