തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ വരുമാനം റെക്കോർഡിൽ. 28.94 കോടി രൂപയാണ് 2022-23 കാലയളവിൽ വകുപ്പിന്റെ വരുമാനമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കൂടുതൽ സ്ഥാപനങ്ങൾക്ക് ലൈസൻസും രജിസ്‌ട്രേഷനും ലഭ്യമാക്കാനും ഭക്ഷ്യ സുരക്ഷാ നിയമ ലംഘനം നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കാനും സാധിച്ചു എന്നതിന്റെ തെളിവ് കൂടിയാണിതെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുൻ വർഷത്തെ വരുമാനത്തെക്കാൾ 193 ശതമാനം അധിക വരുമാനമാണ് ഇത്തവണ നേടിയത്. 15.41 കോടി രൂപയായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന വരുമാനം.
അഡ്ജ്യൂഡിക്കേറ്റിംഗ് ഓഫീസർ വഴിയുള്ള പിഴയായി 1.27 കോടി, സാമ്പിൾ പരിശോധന 1.34 കോടി രൂപ, ഭക്ഷ്യ സുരക്ഷാ ലൈസൻസ്, രജിസ്‌ട്രേഷൻ ഫീസിനത്തിൽ 19.08 കോടി, പിഴത്തുകയായി 2.72 കോടി, കോടതി വഴിയുള്ള പിഴയായി 10.67 ലക്ഷം, വാർഷിക റിട്ടേണായി 4.42 കോടി എന്നിങ്ങനെയാണ് വരുമാനം ആരോഗ്യവകുപ്പിലേക്ക് എത്തിയത്.