വീണ്ടും കേന്ദ്ര അവഗണന; പുതുതായി അനുവദിച്ച 157 നഴ്‌സിങ് കോളജുകളില്‍ ഒന്നുപോലും കേരളത്തിനില്ല

വീണ്ടും കേന്ദ്ര അവഗണന; പുതുതായി അനുവദിച്ച 157 നഴ്‌സിങ് കോളജുകളില്‍ ഒന്നുപോലും കേരളത്തിനില്ല

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി അനുവദിച്ച സര്‍ക്കാര്‍ നഴ്സിങ് കോളജുകളില്‍ ഒന്നു പോലും കേരളത്തിനില്ല. ബുധനാഴ്ച്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് രാജ്യത്ത് 157 പുതിയ സര്‍ക്കാര്‍ നഴ്‌സിങ് കോളജുകള്‍ക്ക് അംഗീകാരം നല്‍കിയത്.

നിലവിലുള്ള മെഡിക്കല്‍ കോളജുകള്‍ക്കൊപ്പാണ് പുതിയ നഴ്‌സിംഗ് കോളജുകള്‍. ഓരോ കോളജുകള്‍ക്കും 10 കോടി രൂപ വീതം അനുവദിക്കും. ആകെ 1570 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്.

24 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും കോളജുകള്‍ അനുവദിച്ചപ്പോള്‍ കേരളത്തെ തഴഞ്ഞു. ഉത്തര്‍പ്രദേശില്‍ (27), രാജസ്ഥാനില്‍ (23), മധ്യപ്രദേശില്‍ (14) എന്നിങ്ങനെയാണ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച നഴ്‌സിംഗ് കോളജുകള്‍.

തമിഴ്‌നാടിനും പശ്ചിമബംഗാളിനും 11 വീതം നഴ്‌സിംഗ് കോളജുകള്‍ വീതം ലഭിക്കും. കേരളത്തോടൊപ്പം തെലങ്കാന, ഡല്‍ഹി, ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ക്കും നഴ്‌സിംഗ് കോളജ് അനുവദിച്ചില്ല.

രണ്ട് വര്‍ഷത്തിനുള്ളില്‍ 157 നഴ്‌സിങ് കോളജുകളും പ്രവര്‍ത്തനസജ്ജമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. പുതിയ കോളജുകള്‍ അനുവദിച്ചതോടെ 15,700 നഴ്‌സിങ് ബിരുദധാരികളെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.