മാമുക്കോയ ഇനി ഓര്‍മ്മ; കണ്ണംപറമ്പ് കബര്‍സ്ഥാനില്‍ അന്ത്യ വിശ്രമം

മാമുക്കോയ ഇനി ഓര്‍മ്മ; കണ്ണംപറമ്പ് കബര്‍സ്ഥാനില്‍ അന്ത്യ വിശ്രമം

കോഴിക്കോട്: നടന്‍ മാമുക്കോയയുടെ മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. അരക്കിണര്‍ മുജാഹിദ് പള്ളിയിലും തുടര്‍ന്ന് കണ്ണംപറമ്പ് പള്ളിയിലും മയ്യിത്ത് നമസ്‌കാരം നടന്നു.

രാവിലെ ഒമ്പത് വരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. രാത്രി വൈകിയും രാവിലെയും ആയിരക്കണക്കിന് ആളുകളാണ് പ്രിയ താരത്തിന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. ടൗണ്‍ ഹാളിലും വീട്ടിലും നിരവധി പേരാണ് മാമുക്കോയയെ അവസാനമായി കാണാനെത്തിയത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്ക് 1.05 നായിരുന്നു മാമുക്കോയയുടെ അന്ത്യം. മലപ്പുറം പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാമുക്കോയയെ ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച മലപ്പുറത്തെ വണ്ടൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. ഹൃദയാഘാതത്തിന് പുറമേ തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായതോടെയാണ് മാമുക്കോയയുടെ ആരോഗ്യനില വഷളായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.